ഓട്ടോറിക്ഷാ ഡ്രൈവർക്കുനേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം
കുന്നിക്കോട് ഓട്ടോറിക്ഷാ ഡ്രൈവറെ സ്റ്റാന്‍ഡിൽനിന്ന് സവാരിക്കായി വിളിച്ചുകൊണ്ടുപോയശേഷം ആക്രമിച്ചതായി പരാതി. വെട്ടിക്കവല നടുക്കുന്ന് ആര്യാ ഭവനിൽ അശോക്‍കുമാറിനാണ് (50)മർദനമേറ്റത്. ബുധൻ പകൽ നാലിന് അപരിചിതനായ ഒരാൾ വെട്ടിക്കവല ജങ്ഷനിലെ സ്റ്റാന്‍ഡിൽ നിന്ന് പാരിപ്പള്ളി കൊടിമൂട്ടിലേക്ക് പോകുന്നതിനായി അശോകിന്റെ ഓട്ടോ വിളിച്ചു. സ്ഥലത്തെത്തിയപ്പോൾ കാറിലെത്തിയ അഞ്ചംഗസംഘം ആക്രമിക്കുകയായിരുന്നു. കഴുത്തിൽ തുണി കുരുക്കാൻ ശ്രമിക്കുന്നതിനിടെ അശോക് ഓടി സമീപത്തെ വീട്ടിൽ അഭയംതേടി. വിവിരമറിഞ്ഞ് എത്തിയ സഹപ്രവർത്തകരാണ് ഇയാളെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്. വധശ്രമക്കേസിലെ പ്രതിയായ സന്തോഷ് എന്നയാളിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് അശോക്‍കുമാർ പറഞ്ഞു. പൂർവവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നാണ് നിഗമനം. പൊലീസ് കേസെടുത്തു. Read on deshabhimani.com