വയറെരിയുന്നവരുടെ മനംനിറച്ച് 
ഹൃദയസ്‌പർശം ഏഴാംവർഷത്തിലേക്ക്‌

ഡിവെെഎഫ്ഐയുടെ ഹൃദയസ്പർശം പൊതിച്ചോറ് വിതരണ പദ്ധതിയുടെ ഏഴാം വാർഷികത്തിൽ 
സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ കേക്ക് മുറിക്കുന്നു


കൊല്ലം വയറെരിയുന്നവരുടെ വയറും മനവും നിറച്ച് ‍ഡിവൈഎഫ്ഐ നടത്തുന്ന പൊതിച്ചോറ്‌ വിതരണം ഹൃദയസ്‌പർശം  ഏഴാംവർഷത്തിലേക്ക്‌.  ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി നൽകുന്നത് ഭക്ഷണം മാത്രമല്ല യുവതയുടെ കരുതലുമാണ്.  2017 മാർച്ച്‌ 15ന്‌ ധനമന്ത്രി കെ എൻ ബാലഗോപാലാണ് പദ്ധതി ഉദ്ഘാടനംചെയ്തത്. 2192 ദിവസങ്ങളിലായി 50 ലക്ഷത്തിലധികം പൊതിച്ചോറ്‌  ജില്ലാ ആശുപത്രിയിൽ വിതരണംചെയ്തു. വീടുകളിൽ തയ്യാറാക്കി ഡിവൈഎഫ്ഐ യൂണിറ്റുകൾ ശേഖരിച്ച പൊതിച്ചോറാണ് ഹൃദയസ്പർശത്തിന്റെ ഭാഗമായി  വിതരണം ചെയ്യുന്നത്‌.   വെള്ളിയാഴ്ചത്തെ പൊതിച്ചോറ്‌ വിതരണം ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം  എം വിജിൻ എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ ആശുപത്രിയിലേക്ക് ഡിവൈഎഫ്ഐ വാങ്ങിനൽകിയ വീൽചെയർ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ ആശുപത്രി ആർഎംഒ അനുരൂപിനു കൈമാറി. വിക്ടോറിയ ആശുപത്രിക്കുള്ള വീൽചെയർ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ചിന്താ ജെറോമും  വാട്ടർ പ്യൂരിഫയർ സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബുവും കൈമാറി.  ജില്ലാ പ്രസിഡന്റ്‌ ടി ആർ ശ്രീനാഥ് അധ്യക്ഷനായി. സെക്രട്ടറി ശ്യാം മോഹൻ സ്വാഗതം പറഞ്ഞു. സിപിഐ എം കൊല്ലം ഈസ്റ്റ്‌ ഏരിയ സെക്രട്ടറി എസ്  പ്രസാദ്, ജില്ലാ ട്രഷറർ എസ് ഷബീർ, സംസ്ഥാന കമ്മിറ്റി അംഗം എസ് ആർ രാഹുൽ, ജില്ലാ വൈസ് പ്രസിഡന്റ്‌ എം എസ് ശബരിനാഥ്, യു പവിത്ര, അഭിമന്യു, റാഫി, മനുദാസ്, ദേവിക, അരുൺ, വിനു വിജയൻ, ലോയ്ഡ്, ശരത്, ബിലാൽ എന്നിവർ പങ്കെടുത്തു. കൊല്ലം ഈസ്റ്റിലെ കല്ലുംതാഴം മേഖലാ കമ്മിറ്റിയാണ് പായസം അടക്കമുള്ള ഉച്ചഭക്ഷണം വിതരണംചെയ്തത്. Read on deshabhimani.com

Related News