എഴുകോൺ മേൽപ്പാലം അപ്രോച്ച് റോഡിന് സംരക്ഷണവേലി വേണം
എഴുകോൺ കൊല്ലം–-തിരുമംഗലം ദേശീയപാതയിലെ എഴുകോൺ മേൽപ്പാലത്തിലെ അപകടങ്ങൾക്ക് അറുതിവരുത്താൻ നടപടിയെടുക്കണമെന്ന് ആശ്യപ്പെട്ട് ഡിവൈഎഫ്ഐ സമരം തുടങ്ങി. കൊല്ലത്ത് ദേശീയപാത അതോറിറ്റി ഓഫീസിലെത്തി ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹികൾ നിവേദനം നൽകി. പാലത്തിന്റെ അപ്രോച്ച് റോഡിന് ഇരുവശവും സംരക്ഷണ വേലി സ്ഥാപിക്കണം. 10 മാസത്തിനിടയിൽ ഏഴു വാഹനങ്ങളാണ് പാലത്തിൽ നിന്ന് താഴേക്ക് പതിച്ചത്. വെള്ളിയാഴ്ച പുലർച്ചെ തക്കാളിയുമായിവന്ന ലോറി പാലത്തിൽനിന്ന് പാങ്ങോട് -ശിവഗിരി റോഡിലേക്ക് മറിഞ്ഞിരുന്നു. രാത്രിയായതിനാൽ വൻ അപകടം ഒഴിവായി. ഓട്ടോ സ്റ്റാൻഡ്, പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ്, വിവിധ സ്ഥാപനങ്ങൾ എന്നിവ പാലത്തിന്റെ താഴെ ഇരുവശങ്ങളിലുമുണ്ട്. വാഹനങ്ങൾ പാലത്തിൽ നിന്ന് വീഴുമ്പോൾ പലപ്പോഴും തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. ഏതാനും മാസം മുമ്പ് കാൽനട യാത്രക്കാരൻ പാലത്തിൽ നിന്ന് കാൽ വഴുതിവീണ് മരിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എസ് ആർ അരുൺബാബു, ബ്ലോക്ക് സെക്രട്ടറി എ അഭിലാഷ്, എൻ നിയാസ് അമീഷ് ബാബു എന്നിവരാണ് നിവേദനം നൽകിയത്. എഴുകോണിൽ പ്രതിഷേധ ധർണ നടന്നു. എ അഭിലാഷ് ഉദ്ഘാടനംചെയ്തു. എൻ നിയാസ് അധ്യക്ഷനായി. എസ് ഉണ്ണിക്കൃഷ്ണൻ, ബി ബിബിൻരാജ്, അഖിൽ അശോക്, ഗോകുൽ കൃഷ്ണൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com