ഇതാ സന്തോഷം
കൊട്ടാരക്കര എഴുപത്തിയഞ്ച-ാമത് സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമിന് കഥകളിയുടെ മണ്ണിൽ ആവേശോജ്വല സ്വീകരണം. കലാശപ്പോരിൽ ബംഗ്ലാ വീര്യത്തെ മറികടന്ന് ഏഴാം കിരീടത്തിൽ മുത്തമിട്ട താരങ്ങളെ കാണാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കൊട്ടാരക്കരയുടെ വീഥികളിൽ തടിച്ചുകൂടിയിരുന്നു. ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ നേതൃത്വത്തിലാണ് ടീം അംഗങ്ങളെ കൊട്ടാരക്കരയിലേക്ക് വരവേറ്റത്. കൊട്ടാരക്കര രവിനഗറിൽനിന്ന് ആരംഭിച്ച ഘോഷയാത്ര പുലമൺ ജങ്‌ഷൻ, താലൂക്കാശുപത്രി ജങ്‌ഷൻ വഴി ചന്തമുക്കിലെ മുനിസിപ്പൽ ഗ്രൗണ്ടിൽ സമാപിച്ചു. വാദ്യമേളങ്ങൾ, റോളർ സ്കേറ്റിങ്, അശ്വാരൂഢം, മുത്തുക്കുടകൾ തുടങ്ങിയവയുടെ അകമ്പടിയോടെ ടീം അംഗങ്ങളെയും സന്തോഷ് ട്രോഫിയും തുറന്ന വാഹനത്തിൽ ആനയിച്ചു. സ്വീകരണസമ്മേളനം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്തു. കായിക താരങ്ങൾക്ക് പ്രോൽസാഹനമേകാൻ കർമപദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. മുനിസിപ്പൽ ചെയർമാൻ എ ഷാജു അധ്യക്ഷനായി. കെ ഉണ്ണികൃഷ്ണമേനോൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേൽ, വൈസ് പ്രസിഡന്റ് സുമാലാൽ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ അനിത ഗോപകുമാർ, സ്ഥിരംസമിതി അധ്യക്ഷരായ എസ് ആർ രമേശ്, സുജ അച്ചൻകുഞ്ഞ്, ജി സുഷമ, കേരള ക്രിക്കറ്റ് താരം വി എ ജഗദീശ്, സിനിമ നിർമാതാവ് ബൈജു അമ്പലക്കര, ഗീവർഗീസ് യോഹന്നാൻ എന്നിവർ സംസാരിച്ചു. മുൻ ഇന്ത്യൻ താരങ്ങളായ യു ഷറഫലി, കുരികേശ് മാത്യു, കെ ടി ചാക്കോ, കെ അജയൻ എന്നിവരെയും സൽമാൻ കുറ്റിക്കാടിനെയും ആദരിച്ചു. Read on deshabhimani.com