സ്‌ക്വാഡ് പരിശോധന ശക്തമാക്കി



കൊല്ലം കോവിഡ് രണ്ടാംവ്യാപന സാധ്യത നിലനിൽക്കെ ജില്ലയിൽ സ്‌ക്വാഡ് പരിശോധന കൂടുതൽ ശക്തമാക്കി. എഡിഎം അലക്‌സ് പി തോമസ്, ഡെപ്യൂട്ടി കലക്ടർമാർ, തഹസിൽദാർമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് താലൂക്കുതല പരിശോധന‌.  സബ് കലക്ടർ ശിഖാ സുരേന്ദ്രന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിലെ വിവിധ മേഖലകളിൽ പരിശോധന നടത്തി. കുന്നത്തൂരിൽ എഡിഎം അലക്‌സ് പി തോമസ്, തഹസിൽദാർ എം നിസാം എന്നിവർ നേതൃത്വം നൽകി. 41 കേസിന് താക്കീതും നാലെണ്ണത്തിനു പിഴയും ഈടാക്കി. പുനലൂർ ആർഡിഒ ബി ശശികുമാറിന്റെ നേതൃത്വത്തിൽ അഞ്ച് സ്‌ക്വാഡുകളായി തിരിഞ്ഞ് കൊട്ടാരക്കര ചന്തമുക്ക്, പുലമൺ ജങ്ഷൻ, കെഎസ്‌ആർടിസി ഡിപ്പോ വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. തഹസിൽദാർ ശ്രീകണ്ഠൻനായർ, റൂറൽ ജില്ലാ പൊലീസ്‌ മേധാവി കെ ബി രവി എന്നിവരുടെ നേതൃത്വത്തിൽ വിവിധ ടീമുകളായി നടത്തിയ പരിശോധനയ്‌ക്കൊപ്പം മാസ്‌കും വിതരണംചെയ്തു. കുലശേഖരപുരത്തെ മാർജിൻ ഫ്രീ മാർക്കറ്റിൽ രജിസ്റ്റർ സൂക്ഷിക്കാത്തതിന് 3000 രൂപ പിഴ ഈടാക്കി. 10 കേസിൽ താക്കീത് നൽകി. ഡെപ്യൂട്ടി കലക്ടർ പ്രിയ ഐ നായർ, ജൂനിയർ സൂപ്രണ്ട് സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി. പത്തനാപുരത്ത്‌ എൽആർ ഡെപ്യൂട്ടി കലക്ടർ പി ബി സുനിൽലാലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 37 കേസ് രജിസ്റ്റർ ചെയ്തു. 34 കേസില്‍ താക്കീതും മൂന്നെണ്ണത്തിന് പിഴയും നൽകി.  കോവിഡ് മാനദണ്ഡം ഉറപ്പാക്കാൻ കൊട്ടാരക്കര, പുനലൂർ, പത്തനാപുരം പ്രദേശങ്ങളിലെ വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ, ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവരുടെ യോഗം ശനിയാഴ്‌ച രാവിലെ 10ന് കൊട്ടാരക്കര താലൂക്ക് ഓഫീസിൽ ചേരും.  Read on deshabhimani.com

Related News