ബഹിരാകാശത്തെ മാലിന്യം എങ്ങനെ നീക്കും?

പതാരം എസ്എംഎച്ച്എസിലെ വിദ്യാർഥികളായ എസ് പാർവതിയും അശ്വിൻ എ നായരും ബഹിരാകാശ മാലിന്യം 
നീക്കുന്നതിനുള്ള മോഡലുമായി


പുനലൂര്‍ ഭൂമിയിൽ മാത്രമല്ല മാലിന്യം. അങ്ങ് ബഹിരാകാശത്തും അതു വലിയ പ്രശ്നമാണ്. കാലാവധി കഴിഞ്ഞ ഉപ​ഗ്രഹങ്ങളുടെ അവശിഷ്ടങ്ങൾ ബഹിരാകാശത്ത് കറങ്ങിനടന്ന് ഉപ​ഗ്രഹങ്ങളുമായി കൂട്ടിയിടിച്ച് നാശമുണ്ടാകുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.  എങ്ങനെ ഈ പ്രശ്നം പരിഹരിക്കും. പുനലൂർ ജിഎച്ച്എസ്എസിൽ നടന്ന സാമൂഹ്യശാസ്ത്രമേളയിൽ  സ്റ്റിൽ മോഡലിലൂടെ രണ്ട് സാധ്യതകൾ അവതരിപ്പിക്കുകയാണ് പതാരം എസ്എംഎച്ച്എസിലെ പ്ലസ് വൺ വിദ്യാർഥികളായ എസ് പാർവതിയും അശ്വിൻ എ നായരും. ഒന്ന് സ്പേസ് ഡെബ്രി ഇൻസിനേറ്റർ സ്റ്റേഷനാണ്. പ്രത്യേകസ്പേസ്ഷിപ്  തയ്യാറാക്കി  ബഹിരാകാശത്ത് എത്തി റഡാറുകളുടെ സഹായത്തോടെ മാലിന്യം കണ്ടെത്തും. സ്പേസ്ഷിപ്പിലെ റോബോട്ടിക് സംവിധാനം ഉപയോ​ഗിച്ച് ഇവ ശേഖരിക്കും. കൺവെയർ ബെൽറ്റ് വഴി  ഇൻസിനേറ്ററിലെത്തിച്ച് ​ദ്രവരൂപത്തിലേക്കു മാറ്റും. തുടർന്ന് ഇവ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെയോ മറ്റോ ആവശ്യങ്ങൾക്കായി പുനരുപയോ​ഗിക്കാം. രണ്ടാമത് ബഹിരാകാശ മാലിന്യം ശേഖരിക്കാനുള്ള സ്പേസ് ജങ്ക് കളക്ടിങ് റോക്കറ്റാണ്.  റോക്കറ്റ് ഇവ ശേഖരിച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അയച്ച് കത്തിക്കാം. അസ്ട്രോണറ്റുകൾക്ക് താമസിക്കാവുന്ന പുതിയ മൊഡ്യൂളുകൾ ഉൾപ്പെടെ ഉണ്ടാക്കാൻ പുനരുപയോ​ഗിക്കാമെന്നും ഇവർ വിശദീകരിക്കുന്നു. Read on deshabhimani.com

Related News