സ്കൂൾ വിദ്യാർഥി ഉൾപ്പെടെ 17പേർക്കു കടിയേറ്റു



പുനലൂർ ന​ഗരത്തിന്റെ വിവിധ ഭാ​ഗങ്ങളിലുണ്ടായ തെരുവുനായ ആക്രമണത്തിൽ സ്കൂൾ വിദ്യാർഥി ഉൾപ്പെടെ 17പേർക്കു കടിയേറ്റു. തിങ്കൾ വൈകിട്ട് 6.30ന് മാർക്കറ്റ് ജങ്ഷൻ, ചെമ്മന്തൂർ, എംഎൽഎ റോഡ് എന്നിവിടങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്.  ട്യൂഷൻ കഴിഞ്ഞ് മാർക്കറ്റ് ജങ്‌ഷനിൽ ബസ് കാത്തുനിന്നിരുന്ന പുനലൂർ ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിക്കാണ് ആദ്യം കടിയേറ്റത്. സമീപത്തുനിന്ന ചെമ്മന്തൂർ സ്വദേശിനി സെഞ്ചു (27)വിനെയും നായ ആക്രമിച്ചു.  ഐക്കരക്കോണം സ്വദേശി ശ്യാം (38), തമിഴ്നാട് കല്ലടൈകുറിശ്ശി സ്വദേശി ഭൂതത്താൻ (47), പശ്ചിമബംഗാൾ സ്വദേശി ബിസ്നു (28), അഞ്ചൽ സ്വദേശി സുനിൽകുമാർ (37), എലിക്കാട്ടൂർ സ്വദേശിനി ജീന എന്നിവർക്കും കടിയേറ്റു. എംഎൽഎ റോഡിനു സമീപത്തെ കടയിൽ ജോലിചെയ്തിരുന്ന പുനലൂർ മഞ്ഞമൺകാല സ്വദേശി ഷിജു (50)വിനെ കടയ്ക്കുള്ളിൽ കയറിയാണ് നായ ആക്രമിച്ചത്. പരിക്കേറ്റവർ പുനലൂർ താലൂക്കാശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സതേടി. പരിക്കേറ്റവരെ പുനലൂർ മുനിസിപ്പൽ ചെയർപേഴ്സൺ ബി സുജാത ആശുപത്രിയിൽ സന്ദർശിച്ചു.ഒരാഴ്ച മുമ്പ് പുനലൂർ കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവർ ഉൾപ്പെടെ നാലോളം പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. Read on deshabhimani.com

Related News