നീണ്ടകര ഫിഷിങ്‌ 
ഹാര്‍ബര്‍ ക്ലീനാകുന്നു

യന്ത്രവൽകൃത വാഷിങ്‌ യൂണിറ്റുകള്‍ വാഹനത്തില്‍ ഘടിപ്പിച്ച് നീണ്ടകര ഹാർബർ ശുചീകരിക്കുന്നു


ചവറ കേരളത്തിലെ പ്രധാനപ്പെട്ട മീൻപിടിത്തകേന്ദ്രമായ  നീണ്ടകര ഫിഷിങ്‌ ഹാര്‍ബര്‍ ഇനി ക്ലീനാകും. ഉയര്‍ന്ന മര്‍ദത്തിലുള്ള യന്ത്രവൽകൃത വാഷിങ്‌ യൂണിറ്റുകള്‍ വാഹനത്തില്‍ ഘടിപ്പിച്ച് പ്രവര്‍ത്തിപ്പിച്ചാണ് വൃത്തിയാക്കുക. നൂറു കണക്കിന് മീൻപിടിത്ത യാനങ്ങള്‍ എത്തുന്ന സ്ഥലമാണ് നീണ്ടകര ഹാർബർ.  മത്സ്യംവാങ്ങുന്നവരും വില്‍ക്കുന്നവരും സേവനദാതാക്കളും ഒത്തുചേരുകയും ഉല്‍പ്പാദകരുടെയും വ്യാപാരികളുടെയും സംഗമസ്ഥലവും കൂടിയാണ്. മത്സ്യം പെട്ടെന്ന് കേടാകുന്നതിനാല്‍ മത്സ്യംവില്‍ക്കാനുളള ഹാര്‍ബര്‍ യാര്‍ഡ് ഉന്നതനിലവാരത്തില്‍ ശുചിത്വമുള്ളതാകണം.  ഹാര്‍ബറിലെ നിലവിലെ ശുചിത്വാവസ്ഥ ആരോഗ്യകരമല്ല. ഇത് മത്സ്യത്തിന്റെ വിലയിലും കയറ്റുമതിയെയും പ്രതികൂലമായി ബാധിക്കും. ഇതിനൊക്കെ പരിഹാരമാകുന്ന വിധത്തിലാണ് ഉയര്‍ന്ന മര്‍ദത്തിലുളള യന്ത്രവൽക്കൃത വാഷിങ്‌ യൂണിറ്റുകള്‍ വാഹനത്തില്‍ ഘടിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്നത്. കുറഞ്ഞ അളവില്‍ വെള്ളം ഉപയോഗിച്ച് കുറഞ്ഞ സമയത്തിനുളളില്‍ ശുചീകരണം ഉറപ്പാക്കാം.  ഇത്തരത്തിലുളള ആധുനിക സംവിധാനം ശുചിത്വത്തിനു ഉപയോഗിക്കുന്ന ആദ്യത്തെ മീൻപിടിത്തതുറമുഖമായി നീണ്ടകര മാറുമെന്ന്‌ സുജിത് വിജയന്‍പിള്ള എംഎല്‍എ പറഞ്ഞു.  പരീക്ഷണാടിസ്ഥാനത്തിലുളള ശുചീകരണ മെഷീന്‍ പ്രവര്‍ത്തനം വിജയകരമായിരുന്നുവെന്നും പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് 25 ലക്ഷം രൂപ ചെലവ് വരുമെന്നും ഹാര്‍ബര്‍ എൻജിനിയറിങ്‌ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. Read on deshabhimani.com

Related News