തെരുവുനായ വന്ധ്യംകരണം നിലച്ചു
കൊല്ലം തെരുവുനായ ശല്യം രൂക്ഷമായതോടെ ജില്ലാ പഞ്ചായത്തും ജില്ലാ മൃഗസംരക്ഷണവകുപ്പും സംയുക്തമായി പഞ്ചായത്തുകളിൽ ആരംഭിച്ച എബിസി (തെരുവുനായ വന്ധ്യംകരണം) പദ്ധതി രണ്ടാഴ്ചത്തേക്കു നിർത്തി. വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്ന സെന്ററുകളിൽ എസിയടക്കം കേന്ദ്ര മാനദണ്ഡപ്രകാരമുള്ള അടിസ്ഥാന സൗകര്യമില്ലെന്ന് മൃഗസംരക്ഷണ ആക്ടിവിസ്റ്റുകൾ കേന്ദ്രമൃഗക്ഷേമ ബോർഡിനടക്കം പരാതി നൽകിയതിനാലാണ് തീരുമാനം. ഇതോടെ പഞ്ചായത്തുകളിലെ തെരുവുനായ വന്ധ്യംകരണം നിലച്ചു. മൃഗസംരക്ഷണ ആക്ടിവിസ്റ്റുകൾ എബിസി സെന്ററുകളിലെ ചിത്രങ്ങളും വീഡിയോകളും സഹിതമാണ് കേന്ദ്ര, സംസ്ഥാന മൃഗക്ഷേമബോർഡ് അധ്യക്ഷർക്കും മൃഗസംരക്ഷണമന്ത്രിക്കും കോടതി നിയമിച്ച അമിക്കസ് ക്യൂറിക്കും പരാതി നൽകിയത്. ഇവ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിപ്പിച്ചു. തുടർന്ന് വെള്ളിയാഴ്ച മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ ഡോക്ടർമാരുടെ യോഗം ചേർന്ന് ശനിയാഴ്ച മുതൽ വന്ധ്യംകരണം നിർത്തിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ ആഴ്ചതന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തദ്ദേശഅധ്യക്ഷരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും യോഗം ചേർന്ന് കേന്ദ്ര മാനദണ്ഡപ്രകാരമുള്ള അടിസ്ഥാനസൗകര്യം ഒരുക്കുന്നത് ചർച്ച ചെയ്യും. Read on deshabhimani.com