ജാഗ്രതയിൽ

മഴവെള്ളപ്പാച്ചിലിൽ ഒഴുകി വന്ന മരം കുളത്തൂപ്പുഴ വില്ലുമല പാലത്തിൽ തടഞ്ഞു നിൽക്കുന്നു


കൊല്ലം വ്യാഴാഴ്ച ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന കേന്ദ്രകാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന്‌ ജില്ല അതീവ ജാഗ്രതയിൽ. മഞ്ഞ അലർട്ട് തുടരുന്നതിനാൽ 24 മണിക്കൂറിൽ 64.5 എംഎം മുതൽ 115.5 എംഎംവരെ മഴ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്‌. ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക്‌ സാധ്യതയുള്ളതിനാൽ മലയോര പ്രദേശത്തുള്ളവർ അതീവ ജാഗ്രത പുലർത്തണം. ബുധനാഴ്‌ച 31.07 മി.മീ. മഴ ജില്ലയിൽ ലഭിച്ചു. കഴിഞ്ഞ ദിവസം കുളിക്കുന്നതിനിടെ ഇത്തിക്കരയാറ്റിൽ കാണാതായ യുവാവിന്റെ  മൃതദഹം കണ്ടെടുത്തു. കിളികൊല്ലൂർ അനുഗ്രഹ നഗർ 71 സജീന മൻസിലിൽ നൗഫല്‍ (22)ആണ്‌ മരിച്ചത്‌. ഉൾവനത്തിലും വൃഷ്ടിപ്രദേശത്തും കിഴക്കൻ മലയോര മേഖലയിലും ചൊവ്വ രാത്രി മുതൽ തുടങ്ങിയ ശക്തമായ മഴ ബുധനാഴ്‌ചയും തുടർന്നു. ഇതോടെ കിഴക്കൻ വെള്ളത്തിന്റെ വരവിന്‌ ശക്തിയേറി. ഉൾവനത്തിൽ നിന്ന്‌ കുത്തിയൊലിച്ചെത്തുന്ന വെള്ളം പരപ്പാർ ഡാമിന്റെ ജലനിരപ്പ്‌ മണിക്കൂറിൽ മൂന്ന്‌ സെന്റി മീറ്റർ വീതം ഉയർത്തുന്നു. അച്ചൻകോവിലാറ്‌, കല്ലടയാറ്‌, ഇത്തിക്കരയാറ്‌ എന്നിവിടങ്ങളിലും ജലനിരപ്പ്‌ ഉയർന്നു. ബുധൻ പകലും അച്ചൻകോവിലിൽ ശക്തമായ മഴയാണ്‌ ലഭിച്ചത്‌. കാര്യമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല. പുനലൂരിൽ 22 ക്യാമ്പുകൾ തുറക്കാൻ എല്ലാ സജ്ജീകരണവും ഉറപ്പാക്കിയിട്ടുണ്ടെന്ന്‌ പി എസ്‌ സുപാൽ എംഎൽഎ പറഞ്ഞു.   കൊല്ലം, ആലപ്പാട്‌, പരവൂർ കടൽത്തീരങ്ങൾ ബുധനാഴ്‌ച ശാന്തമായിരുന്നു. ജില്ലയിൽ 21വീട്‌ പൂർണമായും ആറു വീട്‌  ഭാഗികമായും തകർന്നു. പടിഞ്ഞാറൻ മേഖലകളിൽ പകൽ വലിയ മഴയുണ്ടായില്ല. മീൻപിടിത്ത തൊഴിലാളികൾ കടലിൽ ഇറങ്ങിയില്ല. പരപ്പാർ ഡാം: 
ജലനിരപ്പ്‌ ഉയരുന്നു  തെന്മല പരപ്പാർ ഡാമിൽ മണിക്കൂറിൽ മൂന്ന്‌ സെന്റീമീറ്റർ വീതം ജലനിരപ്പ്‌ ഉയരുന്നു .അഞ്ചു ദിവസം കൂടി ഈ അവസ്ഥ തുടരാനാണ്‌ സാധ്യത. ബുധനാഴ്‌ചത്തെ കണക്കനുസരിച്ച്‌  107.89 മീറ്റർ ജലമാണ്‌ അണക്കെട്ടിലുള്ളത്‌. സംഭരണശേഷിയുടെ 64.72ശതമാനമാണിത്‌. കഴിഞ്ഞ വർഷം ഇതേ ദിവസം 107.42 മീറ്ററായിരുന്നു ജലനിരപ്പ്‌. 115.82 മീറ്ററാണ്‌ സംഭരണശേഷി. അണക്കെട്ട്‌ തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന്‌ ഡാം എൻജിനിയർ ടെസിമോൻ പറഞ്ഞു. Read on deshabhimani.com

Related News