കരുതിയിരിക്കണം ബുറേവിയെ



കൊല്ലം ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ആവശ്യമായ ജാഗ്രതയും മുന്നൊരുക്കവും കൈക്കൊള്ളണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. എമർജൻസി കിറ്റുകൾ കൈയിൽ കരുതണം. കിറ്റ് സംബന്ധിച്ച വിവരങ്ങൾ www.sdma.kerala.gov.in–-ൽ. ഔദ്യോഗികമായി ലഭിക്കുന്ന അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണം. കിംവദന്തികൾ പരത്തരുത്. കേരള തീരത്ത് മത്സ്യബന്ധനം പൂർണമായും നിരോധിച്ചിട്ടുണ്ട്‌. ബോട്ട്, വള്ളം, വല എന്നിവ സുരക്ഷിതമാക്കണം. വീടുകളുടെയും കെട്ടിടങ്ങളുടെയും ജനലുകളും വാതിലുകളും കൊളുത്തിട്ട് സുരക്ഷിതമാക്കണം. ഭീഷണി ഉയർത്തുന്ന മരച്ചില്ലകൾ വെട്ടിമാറ്റണം.  തീവ്രമായ മഴ, കാറ്റ്, വെള്ളപ്പൊക്കം എന്നിവയുടെ സാഹചര്യത്തിൽ വളർത്തുമൃഗങ്ങളെ കെട്ടിയിടുകയോ കൂട്ടിൽ അടച്ചിടുകയോ അരുത്. അതത് സമയത്തെ നിർദേശങ്ങൾ അറിയാൻ വാർത്താമാധ്യമങ്ങൾ ശ്രദ്ധിക്കണം.  കുട്ടികൾ, വയോധികർ, കിടപ്പുരോഗികൾ, ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ, ഭിന്നശേഷിക്കാർ എന്നിവരുടെ സുരക്ഷ ഉറപ്പുവരുത്തുക. മൊബൈൽഫോൺ, ലാപ്‌ടോപ്പ്, യുപിഎസ്, ഇൻവെർട്ടർ എന്നിവയിൽ ആവശ്യമായ ചാർജ് ഉണ്ടെന്ന് ഉറപ്പാക്കണം. വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ മരങ്ങൾ, വൈദ്യുതി പോസ്റ്റുകൾ, കടൽ, ജലപ്രവാഹം തുടങ്ങിയവ ശ്രദ്ധിക്കണം. ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങൾ സന്ദർശിക്കുന്നതും ചിത്രങ്ങൾ പകർത്തുന്നതും ഒഴിവാക്കണം.  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വെബ്‌സൈറ്റിലും കാലാവസ്ഥാ കേന്ദ്രത്തിന്റെ www.imdtvm.gov.in വെബ്‌സൈറ്റിലും നൽകുന്ന വിവരങ്ങൾ ശ്രദ്ധിക്കണം. അടിയന്തര സാഹചര്യത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുമായി ‘1077’ നമ്പരിൽ ബന്ധപ്പെടാം.   Read on deshabhimani.com

Related News