കലക്ടറേറ്റിലേക്ക്‌ വ്യാപാരികൾ മാർച്ച്‌ നടത്തി

വാടകക്കെട്ടിടങ്ങളിൽ നിന്ന് ഒഴിപ്പിക്കുന്ന വ്യാപാരികൾക്ക്‌ നഷ്ടപരിഹാരം നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നടത്തിയ കലക്ടറേറ്റ്‌ മാർച്ച്‌ സംസ്ഥാന എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിഅംഗം ആർ രാധാകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്യുന്നു


കൊല്ലം  പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കാതെ ദേശീയപാതാ വികസനത്തിന്‌ വ്യാപാരസ്ഥാപനം ഒഴിയില്ലെന്നു പ്രഖ്യാപിച്ച്‌ വ്യാപാരികൾ കലക്ടറേറ്റിലേക്ക്‌ മാർച്ചും ധർണയും നടത്തി. വ്യാപാരി വ്യവസായി സമിതി നേതൃത്വത്തിലായിരുന്നു സമരം.  വാടകക്കെട്ടിടങ്ങളിൽനിന്ന് എൻഎച്ച്‌ വികസനത്തിനായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക്‌ രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, ജോലി നഷ്ടപ്പെടുന്ന തൊഴിലാളികൾക്ക്‌ 8000 രൂപ വീതം ആറുമാസം നൽകുക, കച്ചവടസ്ഥാപനങ്ങൾക്ക്‌ പുനരധിവാസം ഉറപ്പാക്കുക, പ്രാകൃതമായ എലിവേറ്റഡ്‌ ഹൈവേ പാലങ്ങൾ ഒഴിവാക്കി ശാസ്‌ത്രീയമായി പ്ലാനും എസ്റ്റിമേറ്റും മാറ്റുക, കെട്ടിനിർമാണച്ചട്ടങ്ങളിൽ ഇളവു വരുത്തുക, ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക്‌ നിലവിലുള്ള വായ്‌പകൾക്ക്‌ മൊറട്ടോറിയം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.  ഓച്ചിറ മുതൽ കടമ്പാട്ടുകോണംവരെ മുന്നറിയിപ്പില്ലാതെ കടകൾ രണ്ടുമാസത്തിനകം ഒഴിപ്പിക്കാനാണ്‌ നീക്കം. മുന്നൊരുക്കത്തിനു സമയംപോലും തരാതെ കച്ചവടം അവസാനിപ്പിക്കുന്നത്‌ നീതിയല്ല. സ്ഥാപനങ്ങൾ ഒഴിയാനും എൻഎച്ച് വികസനത്തിനും വ്യാപാരികൾ എതിരല്ല –-വ്യാപാരികൾ പറഞ്ഞു.  സമിതി സംസ്ഥാന എക്സിക്യൂട്ടീവ്‌ കമ്മിറ്റിഅംഗം ആർ രാധാകൃഷ്‌ണൻ ധർണ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് പീറ്റർ എഡ്വിൻ അധ്യക്ഷനായി. സെക്രട്ടറി കെ കെ നിസാർ, എ അജയകുമാർ, സന്തോഷ്‌, മധു, സി അജയകുമാർ, ജി പി രാജേഷ്‌, ദിനേശ്‌റാവു, ബി ആർ പ്രസാദ്‌ എന്നിവർ സംസാരിച്ചു. മഞ്ജുസുനിൽ സ്വാഗതവും രാജു ലോറൻസ്‌ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News