അന്വേഷണം തമിഴ്‌നാട്ടിലേക്കും



  ചടയമംഗലം ആയൂരിൽ ലോറി ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിൽപ്പോയ പ്രതികൾക്കായി സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു. മൂന്നുപേരാണ്‌ ഒളിവിലുള്ളത്‌. ഇവരിൽ രണ്ടുപേർ തമിഴ്നാട്ടിലേക്കും ഒരാൾ തിരുവനന്തപുരം ഭാഗത്തേക്കും കടന്നതായി പൊലീസ്‌ പറഞ്ഞു. ഇവരെക്കുറിച്ചു വ്യക്തമായ സൂചന അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടുന്നതിന്‌ ഒരു സംഘം ഉദ്യോഗസ്ഥർ തമിഴ്‌നാട്ടിലെത്തി.  മുഖ്യപ്രതി ഇത്തിക്കര കല്ലുവിള വീട്ടിൽ അഖിൽ (20), ഇത്തിക്കര വയലിൽ പുത്തൻവീട്ടിൽ സുധിൻ (19) എന്നിവർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. 22നു പുലർച്ചെ ഒന്നിന് ആയൂർ – അഞ്ചൽ റോഡിൽ കളപ്പില വളവ് ഭാഗത്താണ്‌ ലോറിഡ്രൈവർ അജയൻപിള്ള (64) കുത്തേറ്റു മരിച്ചത്.  സംഭവത്തിന്റെ പിറ്റേന്ന്‌ ഇവർ സഞ്ചരിച്ച ബൈക്കുകളിൽ ഒന്ന്  ഇത്തിക്കരയാറ്റിൽ ഉപേക്ഷിച്ചിരുന്നു. കാഞ്ഞിരക്കടവു ഭാഗത്തുനിന്ന്‌ കഴിഞ്ഞ ദിവസം അന്വേഷക സംഘം ബൈക്ക് കണ്ടെത്തി. ഇതു മോഷ്‌ടിച്ചതാകാമെന്ന്‌ പൊലീസ് പറഞ്ഞു. കൊട്ടാരക്കര ഡിവൈഎസ്‌പി ആർ സുരേഷിന്റെ നേതൃത്വത്തിൽ ചടയമംഗലം, കടയ്‌ക്കൽ, എഴുകോൺ, പൂയപ്പള്ളി എസ്‌എച്ച്‌ഒമാരുടെ നേതൃത്വത്തിൽ നാല് സ്ക്വാഡായാണ്‌ അന്വേഷണം. Read on deshabhimani.com

Related News