തൊഴിലിടങ്ങളിൽ ശിശുപരിപാലന കേന്ദ്രം ; ഈ വര്‍ഷം 25 ക്രഷ്‌ ; ക്രഷ് ഒന്നിന് രണ്ടുലക്ഷം രൂപവീതം 50 ലക്ഷം



തിരുവനന്തപുരം സർക്കാർ, പൊതുമേഖല ഓഫീസുകളിൽ ഈ വർഷംതന്നെ 25 ക്രഷ്‌ ഒരുക്കും. "തൊഴിലിടങ്ങളിൽ ശിശുപരിപാലന കേന്ദ്രം' പദ്ധതിയുടെ ആദ്യഘട്ടമായി വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിലാണ്‌ ക്രഷുകൾ ആരംഭിക്കുക. ക്രഷ് ഒന്നിന് രണ്ടുലക്ഷംരൂപവീതം 50 ലക്ഷം  അനുവദിച്ചു. വിവിധ സർക്കാർ വകുപ്പുകൾ പ്രവർത്തിക്കുന്നതും അമ്പതിലേറെ ജീവനക്കാരുള്ളതുമായ ഓഫീസ് സമുച്ചയങ്ങളിലാകും ഇവ. എല്ലാ ജില്ലയിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന്‌ മന്ത്രി വീണാ ജോർജ്‌ പറഞ്ഞു. ഫ്രിഡ്ജ്, വാഷിങ്‌ മെഷീൻ, ഗ്യാസ് കണക്‌ഷൻ, സ്‌റ്റൗ, ശിശുസൗഹൃദ ഫർണിച്ചറുകൾ, പാത്രങ്ങൾ, മുലയൂട്ടാനുള്ള പ്രത്യേക സ്ഥലങ്ങൾ, ക്രാഡിൽസ്, ബേബി മോണിറ്ററിങ്‌ ഉപകരണങ്ങൾ, മെത്ത, കളിപ്പാട്ടങ്ങൾ, ബെഡ്ഷീറ്റ്, പായ, ബക്കറ്റ്, മോപ്പുകൾ, മറ്റ് ക്ലീനിങ്‌ ഉപകരണങ്ങൾ, ഷീറ്റുകൾ എന്നിവ  സജ്ജീകരിക്കാനാണ്‌  തുക  അനുവദിച്ചത്‌. തിങ്കൾമുതൽ ഏഴുവരെ ലോക മുലയൂട്ടൽ വാരാചരണം സംഘടിപ്പിക്കും. പൊതുഇടങ്ങളിൽ മുലയൂട്ടൽ കേന്ദ്രങ്ങൾ ആരംഭിക്കും. വാരാചരണത്തിന്റെയും ക്രഷിന്റെയും സംസ്ഥാനതല ഉദ്ഘാടനം ബുധൻ പകൽ 11ന്‌ പട്ടം പിഎസ്‌സി ഓഫീസിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കും.   Read on deshabhimani.com

Related News