നഗരസഭ നിഷ്‌ക്രിയം ; കൗൺസിലർമാർ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു



മരട് നഗരസഭയിലെ എൽഡിഎഫ് കൗൺസിലർമാർ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. വഴിവിളക്കുകൾ തെളിയാത്തതിനെത്തുടർന്ന് ദേശീയപാതയിൽ അപകട പരമ്പരകൾ അരങ്ങേറിയിട്ടും ഭരണാധികാരികൾ നിഷ്‌ക്രിയത്വം തുടരുകയാണെന്ന്‌ എൽഡിഎഫ്‌ ആരോപിച്ചു. ഏഴുമാസത്തിലധികമായി വഴിവിളക്കുകൾ തെളിയുന്നില്ല. കൗൺസിൽ യോഗങ്ങളിൽ എൽഡിഎഫ് കൗൺസിലർമാർ നിരന്തരം ആക്ഷേപം ഉന്നയിച്ചിട്ടും നടപടിയെടുക്കാൻ ഭരണസമിതി കൂട്ടാക്കിയില്ല. നെട്ടൂരിൽ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ അപകടത്തിൽപ്പെട്ട്‌ അറുപതുകാരി മരിച്ചിരുന്നു. അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങൾപോലും ചർച്ച ചെയ്യാൻ അനുവദിക്കുന്നില്ല. നഗരസഭാ കൗൺസിൽ യോഗങ്ങളിൽ അജൻഡകൾക്കുപുറമെ വിവിധ വിഷയങ്ങൾ അംഗങ്ങൾക്ക് ഉന്നയിക്കാനുള്ള അവസരം നൽകാറില്ല. കിടപ്പുരോഗികൾക്ക് ഏറെ ആശ്വാസം നൽകുന്ന പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കുള്ള ആംബുലൻസ് മാസങ്ങളായി തകരാറിലാണ്‌. നഗരസഭാ പ്രദേശത്തെ വിവിധ ഹാളുകൾ ജീർണാവസ്ഥയിലായിട്ടും നടപടി സ്വീകരിച്ചിട്ടില്ല. നഗരസഭാ ഹാളുകൾക്ക് കെയർടേക്കറെ നിശ്ചയിക്കണമെന്ന് കൗൺസിൽ യോഗം തീരുമാനം എടുത്തിട്ടുണ്ടെങ്കിലും നടപ്പാക്കിയിട്ടില്ല. ഹാളുകളിൽ ഭക്ഷണങ്ങളും മറ്റു മാലിന്യങ്ങളും കുമിഞ്ഞുകൂടുകയാണെന്നും എൽഡിഎഫ് ആരോപിച്ചു.   Read on deshabhimani.com

Related News