പെൺകുട്ടിക്കും സുഹൃത്തിനും നേരെ കോട്ടയത്ത് സദാചാര ആക്രമണം; 3 പേർ റിമാൻഡിൽ
കോട്ടയം > അപകടത്തിൽ പരിക്കേറ്റ കൂട്ടുകാരിയെ ആശുപത്രിയിൽ സന്ദർശിച്ചുമടങ്ങിയ പെൺകുട്ടിക്കും സുഹൃത്തിനുംനേരെ കോട്ടയം നഗരത്തിൽ സദാചാരാക്രമണം. അക്രമികളായ മൂന്നുപേർ റിമാൻഡിൽ. കോട്ടയം സിഎംഎസ് കോളേജ് വിദ്യാർഥിനിക്കാണ് തിങ്കളാഴ്‌ച രാത്രി ദുരനുഭവമുണ്ടായത്. അക്രമികൾ യുവാവിനെ നിലത്തിട്ട് ചവിട്ടിയും പെൺകുട്ടിയെ മുടിക്കുത്തിന് പിടിച്ച് വലിച്ചും മർദ്ദിച്ചു. പരിക്കേറ്റ വിദ്യാർഥിനി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെസ്‌റ്റ് പൊലീസ് അറസ്‌റ്റ് ചെയ്‌ത വേളൂർ, വേളൂത്തറ വീട്ടിൽ മുഹമ്മദ് അസ്‌ലാം(29), മാണിക്കുന്നം തൗഫീഖ് മൻസിലിൽ അനസ്(22), കുമ്മനം ക്രസന്റ് വില്ലയിൽ ഷെബീർ(32) എന്നിവരാണ് റിമാൻഡിലുള്ളത്. സ്‌ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകൾ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. രാത്രി 12ന് സെൻട്രൽ ജങ്‌ഷനിലാണ് സംഭവം. പൊലീസാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. വാഹനാപകടത്തിൽപ്പെട്ട കൂട്ടുകാരിക്കുവേണ്ട സാധനങ്ങൾ നൽകാൻ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിയതായിരുന്നു വിദ്യാർഥിനിയും സുഹൃത്തും. തുടർന്ന് ഇവർ ടൗണിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തി. ഇവിടെ യുവാക്കൾ അശ്ലീലച്ചുവയോടെ തന്നോട് സംസാരിച്ചത് പെൺകുട്ടി ചോദ്യം ചെയ്തതോടെ പെൺകുട്ടിയോടും സുഹൃത്തിനോടും അക്രമികൾ തട്ടിക്കയറി. തുടർന്ന് ഭക്ഷണം കഴിക്കാതെ ഇവർ സെൻട്രൽ ജംഗ്ഷനിലെ മറ്റൊരു തട്ടുകടയിലേയ്ക്കു പോന്നു. പിന്നാലെയെത്തിയ സംഘം ഇവിടെവച്ച് ഇവരെ ക്രൂരമായി മർദിക്കുകയായിരുന്നു. Read on deshabhimani.com