ഒമിക്രോൺ : വിമാനത്താവളത്തിൽ കർശന പരിശോധന



കൊച്ചി ഒമിക്രോൺ പശ്‌ചാത്തലത്തിൽ ജില്ലയിൽ ജാഗ്രത തുടരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിൽ പരിശോധന കർശനമാക്കി. ഞായർ രാവിലെ ഒമ്പതുമുതൽ തിങ്കൾ രാവിലെ ഒമ്പതുവരെ 141 പേരെ പരിശോധിച്ചു. കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം കണ്ടെത്തിയ ബോട്സ്വാന, സൗത്ത് ആഫ്രിക്ക, ഹോങ്‌കോങ്‌, ബ്രസീൽ, ബംഗ്ലാദേശ്, ചൈന, മൗറീഷ്യസ്, ന്യൂസിലൻഡ്‌, സിംബാംബ്‌വെ , സിംഗപ്പൂർ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിൽനിന്ന്‌ എത്തിയവരെയാണ്‌ പരിശോധിച്ചത്‌. വിദേശത്തുനിന്നെത്തിയ എല്ലാവരും ഏഴുദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുമെന്ന്‌ ഉറപ്പാക്കിയിട്ടുണ്ട്‌. സിയാലിന്റെ സഹകരണത്തോടെയാണ്‌ വിമാനത്താവളത്തിൽ ആരോഗ്യവകുപ്പിന്റെ ആർടിപിസിആർ പരിശോധന. ഇതിനായി തിങ്കളാഴ്‌ച കൂടുതൽ സൗകര്യം ഏർപ്പെടുത്തി. ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച രാജ്യങ്ങളുമായി ബന്ധപ്പെട്ട യാത്രാചരിത്രം ഉള്ളവരെയും ഇവരുമായി സമ്പർക്കത്തിലുള്ളവരെയും കർശനമായ പരിശോധനയ്‌ക്കും നിരീക്ഷണത്തിനും വിധേയമാക്കും. ആർടിപിസിആർ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ സാമ്പിൾ ജീനോം സീക്വൻസിങ്‌ ലബോറട്ടറികളിൽ വിദഗ്ധപരിശോധനയ്‌ക്ക്‌ അയക്കും. ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ വി ജയശ്രീ പറഞ്ഞു. മാസ്‌ക്‌ ധരിക്കുക, കൈകൾ ശുചിയാക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, സാമൂഹ്യ അകലം പാലിക്കുക തുടങ്ങിയ കോവിഡ്‌ മാനദണ്ഡം കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കണം. Read on deshabhimani.com

Related News