സ്വർണക്കടത്ത്‌ : തീവ്രവാദബന്ധത്തിന്‌ തെളിവ്‌ നൽകണം: കോടതി



കൊച്ചി നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിൽ പ്രതികളുടെ തീവ്രവാദബന്ധം വെളിപ്പെടുത്തുന്ന  തെളിവുകൾ സമർപ്പിക്കണമെന്ന്‌ എൻഐഎ കോടതി. രണ്ടാംപ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ്‌ എൻഐഎയോട്‌ പ്രത്യേക കോടതി ജഡ്‌ജി പി കൃഷ്‌ണകുമാർ ഇക്കാര്യം ആവശ്യപ്പെട്ടത്‌. കേസ്‌ ഡയറിയും കണ്ടെടുത്ത വസ്‌തുവകകളുടെ വിശദാംശങ്ങളും കോടതിക്ക്‌ സമർപ്പിക്കണം. കേസിൽ സ്വപ്‌ന സുരേഷിനെതിരെ ചുമത്തിയ യുഎപിഎ നിലനിൽക്കില്ലെന്നും രാഷ്‌ട്രീയപ്രേരിതമായാണ്‌ സ്വപ്‌നയെ പ്രതിചേർത്തതെന്നുമായിരുന്നു സ്വപ്‌നയുടെ അഭിഭാഷകന്റെ വാദം. എന്നാൽ, കേസ്‌ ഡയറിയും തെളിവുവിവരങ്ങളും പരിശോധിച്ചാൽ സ്വർണക്കടത്തിലെ തീവ്രവാദബന്ധം കോടതിക്ക്‌ ബോധ്യമാകുമെന്ന്‌ എൻഐഎ ബോധിപ്പിച്ചു. സ്വപ്‌ന ഉൾപ്പെട്ടതുകൊണ്ടുമാത്രമാണ്‌ കള്ളക്കടത്തുസംഘത്തിന്‌ നയതന്ത്ര ബാഗേജ്‌ സ്വർണം കടത്താൻ ഉപയോഗിക്കാനായത്‌. സ്വപ്‌നയുടെ പങ്ക്‌ വ്യക്തമാക്കുന്ന തെളിവുകൾ അന്വേഷണ ഏജൻസി ശേഖരിച്ചിട്ടുണ്ട്‌. സ്വർണത്തിൽനിന്നുള്ള വരുമാനം തീവ്രവാദപ്രവർത്തനത്തിനാണ്‌ വിനിയോഗിച്ചതെന്നതിന്‌ തെളിവുണ്ടെന്നും എൻഐഎ അഭിഭാഷകൻ അറിയിച്ചു. ജാമ്യാപേക്ഷ ആഗസ്‌ത്‌ നാലിന്‌  പരിഗണിക്കാൻ മാറ്റി. Read on deshabhimani.com

Related News