ചുവപ്പിന്റെ 
പൂരനഗരിയൊരുക്കി യുവത



കൊച്ചി പാട്ടും കൊട്ടും ആരവവുമായി ചുവപ്പിന്റെ പൂരനഗരിയായി തൃക്കാക്കര. ഇടതുപക്ഷത്തിന്റെ വിജയകാഹളം മുഴക്കി ആയിരക്കണക്കിന്‌ യുവഹൃദയങ്ങള്‍ എത്തിയതോടെ കലൂർ സ്റ്റേഡിയം ശനിയാഴ്ച ചെമ്പട്ടണിഞ്ഞു. ഡോ. ജോ ജോസഫിനെ വിജയിപ്പിക്കണമെന്ന പ്രഖ്യാപനവുമായി ഇടത്‌ യുവജനസംഘടനകൾ നടത്തിയ റാലി തൃക്കാക്കരയിലെ ഇടതുമുന്നേറ്റത്തിന്റെ സാക്ഷ്യമായി. മണ്ഡലത്തിലെ ബൂത്തുകളിൽനിന്ന് ഇരുചക്രവാഹനങ്ങളിൽ യുവാക്കൾ കലൂർ സ്റ്റേഡിയത്തിലേക്ക്‌ ഒഴുകി. സ്റ്റേഡിയത്തിനുമുമ്പിൽ ചെറുറാലികൾ സംഗമിച്ചതോടെ ചുവപ്പിന്റെ പൂരനഗരിയായി സ്റ്റേഡിയം മാറി. ആട്ടവും പാട്ടുമായി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ കലാജാഥ കലൂരിലെ യുവജന സംഗമവേദിയുടെ അരങ്ങുണർത്തി. വൈകിട്ട്‌ ആറരയോടെ ആരംഭിച്ച യുവജനറാലി എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്തു. എഐവൈഎഫ്‌ ജില്ലാ പ്രസിഡന്റ്‌ പി കെ രാജേഷ്‌ അധ്യക്ഷനായി. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌, സെക്രട്ടറി വി കെ സനോജ്‌, എസ്‌ ആർ അരുൺബാബു, എ ആർ രഞ്ജിത് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ഡിജെയുടെ അകമ്പടിയോടെ സ്റ്റേഡിയത്തിനുചുറ്റും പാട്ടും മേളവുമായി യുവജനങ്ങൾ തെരഞ്ഞെടുപ്പ്‌ റാലി ആഘോഷമാക്കി. Read on deshabhimani.com

Related News