പൾസർ സുനിക്ക്‌ 
ദിലീപ്‌ പണം നൽകി ; ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ



കൊച്ചി   നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ ശക്തമായ തെളിവുമായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ.  2015 നവംബർ ഒന്നിന് ദിലീപ്, പൾസർ സുനിക്ക്  ഒരുലക്ഷം രൂപ കൈമാറിയതിന് തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ച് അറിയിച്ചത്. തുടരന്വേഷണത്തിന് മൂന്നുമാസം സമയം നീട്ടാൻ ആവശ്യപ്പെട്ടുള്ള അപേക്ഷയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടിയെ ആക്രമിച്ച കേസിൽ ഒന്നും എട്ടും പ്രതികളായ പൾസർ സുനിയും ദിലീപും തമ്മിൽ സാമ്പത്തിക ഇടപാട്‌ നടന്നിട്ടുണ്ട്‌. 2015 നവംബർ ഒന്നിന് ദിലീപ്, സുനിക്ക്  ഒരുലക്ഷം രൂപ കൈമാറി. പിറ്റേന്ന്‌ സുനിയുടെ അമ്മയുടെ പേരിലുള്ള യൂണിയൻ ബാങ്ക് അക്കൗണ്ടിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചു. സുനിക്ക് പണം നൽകിയതിന്റെ തലേന്ന്‌ (2015 ഒക്ടോബർ 31) ദിലീപിന്റെ അക്കൗണ്ടിൽനിന്ന്‌ ഒരുലക്ഷം പിൻവലിച്ചിട്ടുമുണ്ട്. ദിലീപിന്റെ നിർമാണ കമ്പനിയായ ഗ്രാന്റ്‌ പ്രൊഡക്‌ഷനിൽ നടത്തിയ റെയ്ഡിൽ സാമ്പത്തിക ഇടപാടിന്റെ  തെളിവും ലഭിച്ചു. മുപ്പത്തൊന്നിനകം തുടരന്വേഷണ റിപ്പോർട്ട് നൽകണമെന്ന ഹൈക്കോടതിയുടെ സമയപരിധി അവസാനിക്കാനിരിക്കെയാണ് അന്വേഷകസംഘം ഇവ വ്യക്തമാക്കി കോടതിയെ സമീപിച്ചത്. കൂടുതൽ സാക്ഷികളെ ചോദ്യം ചെയ്യാനുണ്ടെന്നും ശാസ്ത്രീയ പരിശോധനാഫലം ലഭിക്കാനുണ്ടെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടി.   Read on deshabhimani.com

Related News