‘വിദ്യാനിധി’ ഉപരിപഠനത്തിനും കൈത്താങ്ങാകും ; 29ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും



തിരുവനന്തപുരം ഉപരിപഠനത്തിന്‌ കൈത്താങ്ങായി കേരള ബാങ്കിന്റെ ‘വിദ്യാനിധി’ നിക്ഷേപ പദ്ധതി. ബാങ്കിന്റെ രണ്ടാംവാർഷികത്തിന്റെ ഭാഗമായി ഏഴുമുതൽ ക്ലാസുകളിലെ കുട്ടികൾക്കായാണ്‌ പദ്ധതി. പത്തുകഴിഞ്ഞാലും നിക്ഷേപം തുടരാം. ഉന്നത വിദ്യാഭ്യാസ വായ്‌പയ്‌ക്ക്‌ വിദ്യാനിധി അക്കൗണ്ടുള്ളവർക്ക്‌ മുൻഗണന ഉറപ്പാക്കുമെന്ന്‌ സഹകരണ മന്ത്രി വി എൻ വാസവൻ അറിയിച്ചു. 29ന്‌ മുഖ്യമന്ത്രി  പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്യും. കുട്ടികളിൽ സമ്പാദ്യശീലം വളർത്തുകയാണ്‌ പ്രാഥമിക ലക്ഷ്യം.  12 മുതൽ 16വരെ പ്രായമുള്ളവരുടെ പേരിലായിരിക്കും അക്കൗണ്ട്. അത്യാവശ്യ പഠനാവശ്യങ്ങൾക്കും നിക്ഷേപം ഉപയോഗിക്കാനാകും. അംഗമാകുന്ന കുട്ടിയുടെ രക്ഷാകർത്താവിന് (മാതാവിന് മുൻഗണന) സാധാരണ ഇടപാട്‌ നടത്താനാകുന്ന അവകാശ അക്കൗണ്ട്‌ തുറക്കാനാവും. സേവിങ്‌സ്‌ ബാങ്ക്‌ അക്കൗണ്ട്‌ സൗകര്യങ്ങളോടൊപ്പം പ്രത്യേക ആനുകൂല്യങ്ങളും അനുവദിക്കും. രണ്ടുലക്ഷം രൂപവരെ അപകട ഇൻഷുറൻസ് പരിരക്ഷയുണ്ടാകും.  ആദ്യവർഷ പ്രീമിയം ബാങ്ക് നൽകും. എസ്‌എംഎസ്‌, എടിഎം, ഡിഡി, ആർടിജിഎസ്‌, എൻഇഎഫ്‌ടി, മൊബൈൽ ബാങ്കിങ്‌ സൗകര്യങ്ങളും സൗജന്യമാകും. കേന്ദ്ര–-സംസ്ഥാന സ്കോളർഷിപ്പുകൾ സ്വീകരിക്കാനും ഈ അക്കൗണ്ട്‌ ഉപയോഗിക്കാം. Read on deshabhimani.com

Related News