വൈപ്പിനിൽ നിന്നുള്ള സ്വകാര്യ ബസുകളുടെ നഗര പ്രവേശനം മൂന്നു മാസത്തിനുള്ളിൽ : മന്ത്രി ആന്റണി രാജു



കൊച്ചി> വൈപ്പിനിൽ നിന്നുള്ള സ്വകാര്യ ബസുകളുടെ നഗര പ്രവേശനം മൂന്നു മാസത്തിനുള്ളിൽ യാഥാർത്ഥ്യമാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. വൈപ്പിൻ ബസുകളുടെ നഗര പ്രവേശനത്തിൻ്റെ ആദ്യഘട്ടമെന്ന നിലയിലാണ് നാലു പുതിയ കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വൈപ്പിനിൽ നിന്നും എറണാകുളത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കുള്ള കെഎസ്ആർടിസി ബസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ സ്വകാര്യ ബസുകളുടെ പ്രവേശനം സാധ്യമാക്കാനായി നിയമ തടസങ്ങൾ പരിഹരിച്ച് മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്. നടപടി ക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കും. ഇതുമായി ബന്ധപ്പെട്ട് ജനുവരി 31ന് ഒരു യോഗം കൂടി ചേരുന്നുണ്ട്. പ്രതിഷേധങ്ങൾ വക വെക്കാതെ സമയബന്ധിതമായി നഗര പ്രവേശനം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ ഈ പ്രദേശത്ത് 54 ട്രിപ്പുകൾ കെഎസ്ആർടിസി നടത്തുന്നുണ്ട്. ഇനിയും ബസുകൾ ഇടാൻ ഗതാഗത വകുപ്പ് തയ്യാറാണ്. ജനങ്ങളാണ് കെഎസ്ആർടിസി ബസുകളുടെ ഉടമസ്ഥർ. ജനങ്ങൾ ബസുകളിൽ കയറിയാൽ മാത്രമേ നഷ്ടമില്ലാതെ സർവീസുകൾ നടത്താൻ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു. ഗതാഗത വകുപ്പ് പുതിയ പരിഷ്കാരങ്ങൾ നടത്തികൊണ്ടിരിക്കുകയാണ്. കെ സ്വിഫ്റ്റ് പദ്ധതി, ബഡ്ജറ്റ് ടൂറിസം പദ്ധതി, ഇലക്ട്രിക് ബസുകൾ  തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. രാജ്യത്തെ പൊതു ഗതാഗത രംഗത്തിന് തന്നെ അഭിമാനമായ ഗ്രാമ വണ്ടി പദ്ധതിയും കേരളത്തിലെ വിവിധ ജില്ലകളിൽ ആരംഭിച്ചു കഴിഞ്ഞു. ആത്മാർത്ഥയുള്ള ജീവനക്കാരാണ് കെ.എസ്.ആർ.ടി.സിയെ മുന്നോട്ട് കൊണ്ടു പോകുന്നതെന്നും മന്ത്രി പറഞ്ഞു. ഗോശ്രീ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. വൈപ്പിൻകരക്കാരുടെ 18 കൊല്ലത്തെ ആഗ്രഹമാണ് ഇന്ന് സഫലമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ ബസുകളുടെ നഗരപ്രവേശനവും ഉടൻ നടപ്പാക്കും. വൈപ്പിൻ മേഖലയിൽ നിന്ന് നഗരത്തിലേക്കുള്ള യാത്രാക്ലേശത്തിന് പരിഹാരമാകുന്ന വിധത്തിലാണ് ഗതാഗത വകുപ്പ് ബസുകൾ വിന്യസിച്ചിരിക്കുന്നത്. തീരദേശ ഹൈവേ, അഴീക്കോട് - മുനമ്പം പാലം തുടങ്ങി തീരദേശ ജനതയ്ക്ക് ഉപകാരപ്രദമായ പദ്ധതികളുടെ നടപടികൾ അതിവേഗത്തിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രമണി അജയൻ, കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മേരി വിൻസന്റ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എം.ബി ഷൈനി, കെഎസ്ആർടിസി മദ്ധ്യമേഖല എക്സിക്യൂട്ടിവ് ഡയറക്ടർ കെ ടി സെബി, എറണാകുളം ക്ലസ്റ്റർ ഓഫീസർ സാജൻ വി. സ്കറിയ, മറ്റു ജനപ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News