സഹകരണ, ഫിഷറീസ്‌ വകുപ്പ്‌ പദ്ധതി ; മത്സ്യത്തൊഴിലാളികൾക്ക്‌ 
കുറഞ്ഞ പലിശയിൽ വായ്‌പ



തിരുവനന്തപുരം മത്സ്യത്തൊഴിലാളികൾക്ക്‌ താങ്ങാകാൻ സഹകരണ സംഘങ്ങൾ. സഹകരണ, ഫിഷറീസ്‌ വകുപ്പുകൾ സംയുക്തമായി നടപ്പാക്കുന്ന ‘സ്‌നേഹതീരം’ പദ്ധതിയിൽ തീരമേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക്‌ കുറഞ്ഞ പലിശയിൽ വായ്‌പ ലഭ്യമാക്കും.    തൊഴിലാളികളെ ബ്ലേഡ്‌ പലിശക്കാരിൽനിന്ന്‌ രക്ഷിക്കലാണ്‌ ലക്ഷ്യം. തീരദേശ മേഖലയിലെ വനിതകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഫിഷറീസ്‌ വകുപ്പിന്റെ സൊസൈറ്റി ഫോർ അസിസ്റ്റൻസ്‌ ടു ഫിഷർമെൻ വിമെൻ (സാഫ്‌) പ്രാഥമിക കാർഷിക വായ്‌പാ സഹകരണ സംഘങ്ങളുമായി സഹകരിച്ചാകും പദ്ധതി നടപ്പാക്കുക. സാഫിന്റെ തൊഴിലാളി കൂട്ടായ്‌മയായ സംയുക്ത ബാധ്യതാ കൂട്ടങ്ങൾക്ക്‌ പരമാവധി ഒമ്പത്‌ ശതമാനം നിരക്കിൽ 50,000 രൂപവരെ വായ്‌പ സഹകരണ സംഘം ലഭ്യമാക്കും. ഒരുസംഘം ഒരേസമയം 10 ലക്ഷം രൂപവരെ ഇത്തരത്തിൽ വിനിയോഗിക്കണമെന്ന്‌ സഹകരണ വകുപ്പ്‌ നിർദേശം നൽകി. ഒരുവർഷ കാലാവധിയിൽ, ആഴ്‌ചത്തവണകളായി തുകയും പലിശയും സാഫ് ‌വഴി തിരിച്ചടയ്‌ക്കാൻ സൗകര്യമുണ്ടാകും. കൂടുതൽ പലിശ സബ്‌സിഡി ലഭ്യമാക്കുന്നത്‌ ഫിഷറീസ്‌ വകുപ്പ്‌ തീരുമാനിക്കും. നിലവിൽ സാഫും മത്സ്യഫെഡും പലിശരഹിത വായ്‌പ നൽകുന്നുണ്ട്‌. പലിശക്കാർ മത്സ്യത്തൊഴിലാളികളെ കടക്കെണിയിലാക്കുന്നത്‌ ഒഴിവാക്കാൻ പദ്ധതി സഹായകമാകും.   Read on deshabhimani.com

Related News