മധുര കമ്പനി–-കണ്ണങ്ങാട്ട് 
പാലത്തിന്‌ തറക്കല്ലിട്ടു



പള്ളുരുത്തി പള്ളുരുത്തിക്കാരുടെ ചിരകാലസ്വപ്നമായ പള്ളുരുത്തി മധുര കമ്പനി -കണ്ണങ്ങാട്ട് പാലത്തിന് ജോൺ ഫെർണാണ്ടസ് എംഎൽഎ തറക്കല്ലിട്ടു. മേയർ എം അനിൽകുമാർ അധ്യക്ഷനായി. എം സ്വരാജ് എംഎൽഎ മുഖ്യാതിഥിയായി. ഭരണാനുമതി ലഭിച്ചിട്ടും പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തിന് 13.5 സെന്റ്‌ സ്ഥലം ഏറ്റെടുക്കാത്തതായിരുന്നു പാലം നിർമാണത്തിന് തിരിച്ചടിയായത്. കഴിഞ്ഞ യുഡിഎഫ് നഗരസഭ വർഷങ്ങൾ അധികാരത്തിലിരുന്നിട്ടും നടക്കാത്ത സ്ഥലമേറ്റെടുപ്പ് നടപടികൾ എൽഡിഎഫ് നഗരസഭ ആഴ്ചകൾക്കുള്ളിൽ പൂർത്തീകരിച്ചു. പുതിയ മേയറുടെയും എംഎൽഎമാരുടെയും നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചതോടെയാണ് കഴിഞ്ഞ നഗരസഭ ഉപേക്ഷിച്ച പദ്ധതിക്ക് പുതുജീവൻവച്ചത്. വർഷങ്ങൾക്കുമുന്നേ സംസ്ഥാന സർക്കാരിന്റെ  ഭരണാനുമതി ലഭിച്ച ഈ പാലത്തിന്  ജോൺ ഫെർണാണ്ടസ് എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽനിന്ന് ആദ്യഘട്ടത്തിൽ 1.80 കോടി വകയിരുത്തി. അതിനുശേഷം  രണ്ടുഘട്ടങ്ങളായി 2.80 കോടി രൂപ  വീണ്ടും അനുവദിച്ചു. പാലം നിർമാണത്തിനും സ്ഥലം ഏറ്റെടുക്കുന്നതിനും ആവശ്യമായ തുക അനുവദിക്കാൻ സർക്കാർ തയ്യാറായിട്ടും കഴിഞ്ഞ നഗരസഭ പദ്ധതി ഉപേക്ഷിച്ചു. 43 വർഷം പഴക്കമുള്ള പഷ്ണിത്തോട് പാലത്തിലൂടെ 60 ടണ്ണോളം ഭാരമുള്ള വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്നത് കണക്കിലെടുത്താണ് പകരം സംവിധാനം എന്ന നിലയിൽ പുതിയ പാലം നിർമിക്കുന്നത്. പാലത്തിന്റെ പണി പൂർത്തിയാകുന്നതോടെ പള്ളുരുത്തിഭാഗത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. പള്ളുരുത്തി, പെരുമ്പടപ്പ്, കുമ്പളങ്ങി പ്രദേശങ്ങളിലുള്ളവർക്ക് കണ്ണങ്ങാട്ട് -വില്ലിങ്ടൺ ഐലൻഡ്‌ പാലത്തിന്റെ  പ്രയോജനം എളുപ്പത്തിൽ ലഭ്യമാക്കാൻ മധുര കമ്പനി പാലം അനിവാര്യമാണ്. കണ്ണങ്ങാട്ട് നടന്ന ശിലാസ്ഥാപന ചടങ്ങിൽ നഗരസഭ സ്ഥിരംസമിതി ചെയർമാൻ വി എ ശ്രീജിത്‌, സുനിത ഡിക്സൻ, കൗൺസിലർമാരായ അഡ്വ. പി എസ് വിജു, അഭിലാഷ് തോപ്പിൽ, ജീജ ടെൻസൻ, സോണി കെ ഫ്രാൻസിസ്, അശ്വതി വത്സൻ, ലൈല ദാസ്, കോർപറേഷൻ എഇ ശശികല തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News