‘കാതോർത്ത്‌’ സർക്കാർ ; രജിസ്‌റ്റർ ചെയ്‌ത്‌ 48 മണിക്കൂറിനകം കൗൺസലിങ്‌, നിയമ, പൊലീസ്‌ സേവനങ്ങൾ ഓൺലൈനിൽ



തിരുവനന്തപുരം പ്രശ്‌നങ്ങൾ നേരിടുന്ന വനിതകൾക്ക്‌ ആശ്വാസമായി  വനിതാ ശിശുവികസന വകുപ്പിന്റെ ‘കാതോർത്ത്‌’. പദ്ധതിയിൽ സർക്കാറിന്റെ കരുതലറിഞ്ഞത്‌ 1224 സ്‌ത്രീകൾ. ‘കാതോർത്തി’ൽ രജിസ്‌റ്റർ ചെയ്‌ത്‌ 48 മണിക്കൂറിനകം കൗൺസലിങ്‌, നിയമ, പൊലീസ്‌ സേവനങ്ങൾ ഓൺലൈനിൽ   ലഭ്യമാകും. ഇതിനകം 769  കൗൺസലിങ്‌ നൽകി. 482 പേർക്ക്‌ നിയമ സഹായവും 186 പേർക്ക്‌ പൊലീസ്‌ സേവനവും ലഭ്യമാക്കി. ഗാർഹിക പീഡന പരാതികളാണ്‌ ഭൂരിഭാഗവും. ഒന്നിലധികം സേവനവും ലഭിക്കും. ‘കാതോർത്ത്‌’  പ്രയോജനപ്പെടുത്തിയതിൽ മുന്നിൽ കൊല്ലം ജില്ലയാണ്‌–- 181. കണ്ണൂരിൽ 179, കോട്ടയം 133, കോഴിക്കോട്‌ 105, എറണാകുളം 99, തിരുവനന്തപുരം 83, തൃശൂർ 81, കാസർകോട്‌ 70, വയനാട്‌ 58, മലപ്പുറം 56, പാലക്കാട്‌ 52, ഇടുക്കി 48, പത്തനംതിട്ടയിൽ 26 പേരും പദ്ധതിയെ സമീപിച്ചു. മുഖ്യമന്ത്രിയുടെ പത്തിന പരിപാടിയുടെ ഭാഗമായാണ്‌ പദ്ധതി ആവിഷ്‌കരിച്ചത്‌. വനിതാ ശിശുവികസന വകുപ്പിന്‌ കീഴിലെ മഹിളാ ശക്തി കേന്ദ്രയ്‌ക്കാണ്‌ നടത്തിപ്പ്‌ ചുമതല. കാതോർത്ത്‌ പോർട്ടലിൽ മൊബൈൽ നമ്പർ സഹിതം രജിസ്‌റ്റർ ചെയ്യാം. പരാതിയുടെ സ്വഭാവം അനുസരിച്ച്‌ അവ വേർതിരിച്ച്‌ ലീഗൽ ആൻഡ്‌ സൈക്കോളജിക്കൽ കൗൺസലേഴ്‌സ്‌, സൈക്കോളജിസ്‌റ്റ്‌,  അഭിഭാഷകർ, വനിതാ സെൽ എന്നിവർക്ക്‌ കൈമാറും. ഓൺലൈൻ സേവനം ലഭ്യമാകുന്ന തീയതി, സമയം എന്നീ വിവരങ്ങൾ പരാതിക്കാരിക്ക്‌ എസ്‌എംഎസ്‌, ഇ-–-മെയിൽ വഴി നൽകും. സേവനം സൗജന്യമാണ്‌. അതിവേഗ പരിഹാരത്തിന്‌ പുറമെ താമസസ്ഥലത്ത്‌ സേവനം ലഭിക്കുമെന്നതും യാത്രാക്ലേശം, സമയനഷ്ടം എന്നിവ ഒഴിവാക്കാനുമാകും. പരാതി രഹസ്യമായി സൂക്ഷിക്കും. സ്ത്രീകൾക്ക് kathorthu.wcd.kerala.gov.in  പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. Read on deshabhimani.com

Related News