ജില്ല ബി കാറ്റഗറിയില്‍ ; സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികൾ അനുവദിക്കില്ല
കൊച്ചി നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും ജില്ല ബി കാറ്റഗറിയിൽ. ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിൽ 10 ശതമാനത്തിനുമുകളിലാണ് കോവിഡ് ബാധിതർ. ഐസിയുവിൽ പ്രവേശിപ്പിച്ച കോവിഡ് രോഗികളുടെ നിരക്ക് ജനുവരി ഒന്നിനെ അപേക്ഷിച്ച് ഇരട്ടിയായി. എറണാകുളം ഉൾപ്പെടെ എട്ടു ജില്ലകളാണ് കാറ്റഗറി ബിയിൽ. ഇതനുസരിച്ചുള്ള നിയന്ത്രണങ്ങൾ ചൊവ്വാഴ്ച പ്രാബല്യത്തിൽ വരുമെന്ന് കലക്ടർ ജാഫർ മാലിക് അറിയിച്ചു. സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികൾ നടത്താൻ അനുവദിക്കില്ല. മതപരമായ ചടങ്ങുകൾ ഓൺലൈനായി നടത്താം. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 പേരെമാത്രമേ അനുവദിക്കൂ. കുട്ടികളുടെ വാക്സിനേഷന്‍ 31നകം പൂര്‍ത്തിയാക്കും കുട്ടികളുടെ വാക്സിനേഷന്‍ മുപ്പത്തൊന്നിനകം പൂര്‍ത്തിയാക്കുമെന്ന് കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. 15-–-18 പ്രായമുള്ള 53 ശതമാനംപേരുടെ വാക്സിനേഷന്‍ പൂര്‍ത്തിയായി. സമ്പൂർണ വാക്സിനേഷന്‍ എന്ന ലക്ഷ്യത്തിലെത്താന്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണം ആവശ്യമാണ്. തീവ്ര വാക്സിനേഷൻ പരിപാടിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച തദ്ദേശഭരണ, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ യോഗം ചേരും. ബാധിതർ 4443; മുക്തർ 6050 ജില്ലയിൽ തിങ്കളാഴ്ച 4443 പേർ കോവിഡ് ബാധിതരായി. 6050 പേർ മുക്തരായി. ഞായറാഴ്ച 11,091 പേരാണ് കോവിഡ് ബാധിതരായത്. മൂന്നാംതരംഗത്തിൽ ജില്ലയിലെ ഏറ്റവും ഉയർന്ന കോവിഡ് പ്രതിദിന കണക്കായിരുന്നു ഇത്. കുടുംബശ്രീ സിഡിഎസ് തെരഞ്ഞെടുപ്പ് മാറ്റി ജില്ല ബി കാറ്റഗറിയിൽ ഉൾപ്പെട്ടതിനാൽ ചൊവ്വാഴ്ച നടത്താനിരുന്ന കുടുംബശ്രീ സിഡിഎസ് തെരഞ്ഞെടുപ്പ് മാറ്റി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ നിർദേശപ്രകാരമാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. Read on deshabhimani.com