മോദി സർക്കാരിനെതിരെ പുതിയ 
സ്വാതന്ത്ര്യപോരാട്ടം വേണം : ബൃന്ദ കാരാട്ട്‌



മല്ലുസ്വരാജ്യം നഗർ 
( ഇ എം എസ്‌ സ്‌റ്റേഡിയം ആലപ്പുഴ ) നരേന്ദ്ര മോദി സർക്കാരിന്റെ കോർപറേറ്റ്‌ വാഴ്‌ചയ്‌ക്കും വർഗീയ വാദത്തിനുമെതിരെ പുതിയ സ്വാതന്ത്ര്യസമരം വേണമെന്നും അതിൽ വനിതകൾ അണിചേരണമെന്നും സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ പറഞ്ഞു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പതിമൂന്നാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം  ഉദ്‌ഘാടനംചെയ്യുകയായിരുന്നു ബൃന്ദ. കോർപറേറ്റുകളുടെ പ്രതിനിധികളാണ്‌ കേന്ദ്രം ഭരിക്കുന്നത്‌. എന്ത്‌ കഴിക്കണം, എങ്ങനെ ജീവിക്കണമെന്ന്‌ അവർ കൽപ്പിക്കുകയാണ്‌. ഭരണഘടനയ്‌ക്കെതിരെ ബുൾഡോസർ ഉപയോഗിക്കുന്നു. വെറുപ്പിന്റെയും ഭിന്നിപ്പിന്റെയും ചരിത്രം സൃഷ്‌ടിക്കാനാണ്‌ ശ്രമം. സ്വാതന്ത്ര്യസമരത്തിൽ സ്‌ത്രീകളും നിർണായക പങ്കുവഹിച്ച ചരിത്രം മോദി മറക്കരുത്‌.   സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികാഘോഷവേളയിൽ മോദി സ്‌ത്രീ സുരക്ഷയെക്കുറിച്ചും പുരോഗമനത്തെക്കുറിച്ചുമാണ്‌ സംസാരിച്ചത്‌. എന്നാൽ ബിൽക്കീസ്‌ ബാനു കൂട്ടബലാത്സംഗക്കേസ്‌ പ്രതികളെ ഗുജറാത്തിലെ ബിജെപി സർക്കാർ വിട്ടയച്ചു. പ്രതിസന്ധിയിലായ സ്‌ത്രീ സ്വയംസഹായസംഘങ്ങളുടെ വായ്‌പയും കർഷകരുടെ കടങ്ങളും എഴുതിത്തള്ളാൻ മോദി സർക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാൽ എഴുതിത്തള്ളിയത്‌  അദാനി–- അംബാനിമാരുടെ കടങ്ങളാണ്‌. ഈ ഇരട്ടത്താപ്പ്‌ അവസാനിപ്പിക്കണം.  ബിജെപിയും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജനം പൊറുതിമുട്ടുകയാണ്‌. ബദൽ നയങ്ങളോടെ മുന്നേറുന്ന കേരളത്തിലെ എൽഡിഎഫ്‌ സർക്കാരാണ്‌ ജനങ്ങൾക്ക്‌ ആശ്വാസം. കേരളത്തിലും വർഗീയ ചേരിതിരിവ്‌ സൃഷ്‌ടിക്കാൻ ബിജെപി ശ്രമിക്കുന്നു. മതത്തെ ദുരുപയോഗിച്ച്‌ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്നു. ആഭിചാരക്കൊല ഒറ്റപ്പെട്ട സംഭവമാണെന്ന്‌ പറഞ്ഞ്‌ തള്ളരുത്‌. ഇതിനെതിരെ സ്‌ത്രീകൾ പ്രതികരിക്കണം. കേരളത്തെ ഇരുട്ടിന്റെ ശക്തികളിൽനിന്ന്‌ മോചിപ്പിക്കണം. വാർത്ത കള്ളം മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പ്രതിനിധികൾ വിമർശനം ഉയർത്തിയെന്ന്‌ ഒരു പത്രത്തിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണ്‌. വീണാ ജോർജിനെയും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെയും  ഉന്നമിട്ട്‌ നീക്കമുണ്ട്‌. ഇരുവർക്കും സമ്മേളനത്തിൽ അഭിനന്ദനങ്ങളാണ്‌ ഉണ്ടായത്‌. അവരുടെ പ്രവർത്തന മികവിൽ അഭിമാനമേയുള്ളൂ. ഇരുവർക്കുമൊപ്പമാണ്‌ മഹിളാ അസോസിയേഷൻ– ബൃന്ദ പറഞ്ഞു-. Read on deshabhimani.com

Related News