സഹകരണവകുപ്പില്‍ 
1712 സ്ഥിരം നിയമനം



തിരുവനന്തപുരം ഒരുവർഷത്തിനിടെ 1712 പേർക്ക്‌ സ്ഥിരം നിയമനം നൽകി സഹകരണവകുപ്പ്‌. വിവിധ പദ്ധതിയിൽ 43,894 തൊഴിലവസരവുമൊരുക്കി. കേരള ബാങ്ക്‌ അടക്കം ഒഴിവുകൾ യഥാസമയം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുന്നുമുണ്ട്‌. സ്വയംതൊഴിൽ കണ്ടെത്താനും സഹകരണ സംഘങ്ങൾ പിന്തുണ നൽകുന്നതായി സഹകരണ മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഒരുവർഷത്തിൽ  43,894 മികച്ച സംരംഭം യാഥാർഥ്യമാക്കി. ഭിന്നശേഷിക്കാർക്കായി പ്രാഥമിക കാർഷിക വായ്‌പാ സഹകരണ സംഘങ്ങളും കേരള ബാങ്കും പ്രത്യേക സംരംഭക വായ്പാപദ്ധതി ആരംഭിച്ചു. ചെറുകിട സംരംഭങ്ങൾവഴി സ്ഥിരവരുമാനം ഉറപ്പാക്കുകയാണ് ലക്ഷ്യം. കെയർ ഹോം രണ്ടാംഘട്ടത്തിലെ ആദ്യ ഭവനസമുച്ചയം തൃശൂർ പഴയന്നൂരിൽ പൂർത്തിയാക്കി. ഒന്നാംഘട്ടത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിൽ നിർമാണം ഏറ്റെടുത്ത 11 വീട്‌‌ കൈമാറി. എല്ലാ ജില്ലയിലും പട്ടികജാതി, പട്ടികവർഗ യുവജന സഹകരണ സംഘം പ്രവർത്തനസജ്ജമാക്കി. കലാകാരന്മാരുടെ സഹകരണ സംഘം ആരംഭിച്ചു. പാലക്കാട് ഒഴികെയുള്ള ജില്ലകൾ പ്രവർത്തനപരിധിയായി കേരള പാഡി പ്രൊക്യുർമെന്റ് പ്രോസസിങ്‌ ആൻഡ് മാർക്കറ്റിങ്‌ കോ ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ചു. മുറ്റത്തെ മുല്ല പദ്ധതിയിൽ ഒരു വർഷത്തിനിടയിൽ 11,842 കുടുംബശ്രീ യൂണിറ്റുവഴി 3,56,628 പേർക്ക് 1272.92 കോടി രൂപ നൽകി. ഓൺലൈൻ പഠനത്തിന്‌ മൊബൈൽ ഫോണും ടാബ്‌ലെറ്റും വാങ്ങാൻ സഹകരണ സംഘങ്ങളിൽനിന്ന്‌ 80,265 പേർക്ക്‌ 77.69 കോടി രൂപ പലിശരഹിത വായ്‌പ നൽകി. സഹകരണ സംഘം അംഗങ്ങൾക്കുള്ള സമാശ്വാസനിധിയിൽനിന്ന്‌ 22.33 കോടി രൂപ വിതരണം ചെയ്‌തതായും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News