അമ്പലപ്പുഴ റെയിൽപ്പാതയ്‌ക്ക്‌ ഭൂമി ഏറ്റെടുക്കൽ ഒക്ടോബർമുതൽ



കൊച്ചി എറണാകുളം-–-അമ്പലപ്പുഴ റെയിൽപ്പാത ഇരട്ടിപ്പിക്കലിനുള്ള സ്ഥലമേറ്റെടുക്കൽ ഒക്ടോബർ ആദ്യവാരം തുടങ്ങും.  അടുത്തവർഷം മാർച്ചോടെ മുഴുവൻ ഭൂമിയും ഏറ്റെടുത്ത് റെയിൽവേക്ക് കൈമാറാനും ഇതിന്‌ റെയിൽവേയും റവന്യുവകുപ്പും യോജിച്ച്‌ പ്രവർത്തിക്കാനും കലക്ടർ ജാഫർ മാലിക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്ന നടപടി മുപ്പതിനകം പൂർത്തിയാക്കും. തുടർന്ന്‌ സർവേ ആരംഭിക്കും. എറണാകുളം ജില്ലയിൽ നാല് വില്ലേജുകളിലായി 5.87 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുക. എറണാകുളം വില്ലേജിൽ 0.25 ഹെക്ടർ, എളംകുളം വില്ലേജിൽ 1.82 ഹെക്ടർ, മരട് വില്ലേജിൽ 1.21 ഹെക്ടർ, കുമ്പളം വില്ലേജിൽ 2.59 ഹെക്ടർ എന്നിങ്ങനെയാണ് ഭൂമി എടുക്കുന്നത്. യോഗത്തിൽ റെയിൽവേ അസി. എക്സിക്യൂട്ടീവ് എൻജിനിയർ (കൺസ്ട്രക്‌ഷൻ) ബാബു സക്കറിയാസ്, സ്പെഷ്യൽ തഹസിൽദാർ (എൽഎ) ജെസി അഗസ്റ്റിൻ എന്നിവരും പങ്കെടുത്തു. Read on deshabhimani.com

Related News