മെഡിക്കൽ റെപ്രസെന്റേറ്റീവുമാർ 
പാർലമെന്റ്‌ മാർച്ച്‌ നടത്തി



ന്യൂഡൽഹി വിവിധ ആവശ്യങ്ങളുന്നയിച്ച് മെഡിക്കൽ സെയിൽസ് റെപ്രസെന്റേറ്റീവുമാരുടെ സംഘടനകളുടെ അഖിലേന്ത്യാ ഫെഡറേഷൻ (എഫ്എംആർഎഐ) പാർലമെന്റ്‌ മാർച്ച്‌ സംഘടിപ്പിച്ചു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന്‌ നൂറുകണക്കിനുപേർ പങ്കെടുത്തു. ജന്തർമന്തറിൽ സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ ഉദ്‌ഘാടനംചെയ്‌തു. കേന്ദ്രതൊഴിൽ അഡീഷണൽ സെക്രട്ടറി ശശാങ്ക്‌ ഗോയലിന്‌ പ്രതിനിധി സംഘം നിവേദനം സമർപ്പിച്ചു. ഉൽപ്പാദനച്ചെലവിന്റെ അടിസ്ഥാനത്തിൽ ഔഷധങ്ങളുടെ വില നിശ്ചയിച്ചിരുന്ന രീതി മാറ്റി കമ്പനികൾക്ക് കൊള്ളലാഭം കൊയ്യാനുള്ള വിലനിർണയ രീതിയാണ്‌ കേന്ദ്രം പിന്തുടരുന്നതെന്ന്‌ നേതാക്കൾ ചൂണ്ടിക്കാട്ടി. ട്രേഡ്‌ യൂണിയനുകളും കർഷകസംഘടനകളും ശീതകാല സമ്മേളന ഘട്ടത്തിൽ നടത്തുന്ന പാർലമെന്റ്‌ മാർച്ചിലും ഫെഡറേഷൻ പങ്കെടുക്കുമെന്ന്‌ നേതാക്കൾ പ്രഖ്യാപിച്ചു. സ്റ്റാറ്റ്യൂട്ടറി വർക്കിങ്‌ റൂൾസ് രൂപീകരിക്കുക, നാല്‌ ലേബർകോഡും പിൻവലിക്കുക, ജീവൻരക്ഷാ മരുന്നുകൾക്കും ചികിത്സാ ഉപകരണങ്ങൾക്കും  ജിഎസ്ടി ഒഴിവാക്കുക, പൊതുമേഖലാ ഔഷധ കമ്പനികളെയും വാക്സിൻ കമ്പനികളെയും പുനരുജ്ജീവിപ്പിച്ച് കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. എഫ്എംആർഎഐ പ്രസിഡന്റ്‌ രമേഷ്സുന്ദർ, ജനറൽ സെക്രട്ടറി ശന്തനു ചാറ്റർജി, വൈസ് പ്രസിഡന്റ് കെ എം സുരേന്ദ്രൻ, സെക്രട്ടറി എം എം ഹനീഫ തുടങ്ങിയവർ സംസാരിച്ചു.   Read on deshabhimani.com

Related News