റോഡ് അറ്റകുറ്റപ്പണി ഒക്ടോബർ പതിനഞ്ചിനകം പൂർത്തിയാക്കണം
കൊച്ചി ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണി ഒക്ടോബർ പതിനഞ്ചിനകം പൂർത്തിയാക്കണമെന്ന് കലക്ടർ രേണു രാജ് നിർദേശിച്ചു. ഭരണസാങ്കേതിക നടപടി പൂർത്തിയാക്കി 30ന് പഞ്ചായത്ത്, നഗരസഭ, പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണി ആരംഭിക്കും. ഹൈക്കോടതി നിർദേശപ്രകാരം ചേർന്ന യോഗത്തിലാണ് തീരുമാനം. വിവിധ റോഡുകളിൽ കുഴിയടയ്ക്കലും അറ്റകുറ്റപ്പണിയും നടക്കുന്നുണ്ട്. ഇവിടങ്ങളിൽ ഗതാഗതം നിയന്ത്രിക്കാൻ പൊലീസിനും ആർടിഒയ്ക്കും നിർദേശം നൽകി. റോഡിലെ അറ്റകുറ്റപ്പണികൾ നടക്കുമ്പോൾ ജനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണം ഉറപ്പാക്കണം. മഴ കുറഞ്ഞ സാഹചര്യത്തിൽ പണികൾ വേഗത്തിൽ പൂർത്തിയാക്കും. ഓരോ പ്രദേശത്തെയും അറ്റകുറ്റപ്പണിയുടെ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും വകുപ്പുകളോട് നിർദേശിച്ചു.കൊച്ചി–-മധുര ദേശീയപാത 85ലെ റോഡുകളിലെ അറ്റകുറ്റപ്പണിക്ക് 64 ലക്ഷം രൂപ ഒരാഴ്ചയ്ക്കകം ദേശീയപാത അതോറിറ്റി അനുവദിക്കും. കറുകുറ്റിമുതൽ ഇടപ്പള്ളിവരെ റോഡിന്റെ അറ്റകുറ്റപ്പണി ഏകദേശം പൂർത്തിയായി. കുഴിയടയ്ക്കാനും അറ്റകുറ്റപ്പണിക്കുമായി തുക വിനിയോഗിക്കും. ആലുവ–-പെരുമ്പാവൂർ (കെഎസ്ആർടിസി) റോഡിലെ കുഴിയടയ്ക്കൽ പുരോഗമിക്കുന്നു. 10 ലക്ഷം രൂപയുടെ ജോലിയാണ് നടക്കുന്നത്. ആലുവ-–-മൂന്നാർ റോഡിലെ അറ്റകുറ്റപ്പണിയും ആരംഭിച്ചിട്ടുണ്ട്. ഒരുമാസത്തിനിടെ അറ്റകുറ്റപ്പണി നടത്തിയ റോഡുകളുടെ വിവരങ്ങൾ സമർപ്പിക്കാൻ പൊതുമരാമത്ത് വകുപ്പിന് കലക്ടർ നിർദേശം നൽകി. Read on deshabhimani.com