കൃത്യമായ മുൻകരുതലും ആസൂത്രണവും;ആശങ്കയൊഴിഞ്ഞ് ജനം
കൊച്ചി ഇടുക്കി, ഇടമലയാർ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നതോടെ വെള്ളപ്പൊക്കമുണ്ടാകുമോ എന്ന ആശങ്കയിലായിരുന്നു ജനങ്ങൾ. കൃ-ത്യമായ ആസൂത്രണവും മുൻകരുതൽ നിർദേശങ്ങളുമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൈകോർത്തതോടെ ആശങ്കയൊഴിഞ്ഞു. മഴ മാറിനിന്നതും വേലിയിറക്കവും അനുകൂലഘടകങ്ങളായി. ദിവസങ്ങള്‍ക്കുമുമ്പുതന്നെ മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. തിങ്കൾ വൈകിട്ടോടെ മന്ത്രി കെ കൃഷ്ണന്‍കുട്ടി പെരിയാര്‍തീരത്തെത്തി സ്ഥിതി വിലയിരുത്തി. വിദഗ്ധരുടെ നേതൃത്വത്തിൽ പെരിയാറിലെ ജലനിരപ്പ് നിരന്തരം പരിശോധിച്ചുകൊണ്ടിരുന്നു. ജലനിരപ്പും ഒഴുക്കിന്റെ വേഗവും അറിയാൻ പെരിയാറിലൂടെ അഗ്നി -രക്ഷാസേന സഞ്ചരിച്ചുകൊണ്ടിരുന്നു. ഓരോ മണിക്കൂറിലും ജലനിരപ്പിലുണ്ടായ വ്യതിയാനം അറിയിച്ചു. ഉയർന്ന ജലനിരപ്പ് ബാധിച്ചേക്കാവുന്ന പ്രദേശങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ച് ക്യാമ്പുകളിലാക്കി. പൊലീസ്, റവന്യു, തദ്ദേശസ്ഥാപന അധികൃതർ നിരന്തരം മാർഗനിർദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. പ്രളയസാധ്യതയുള്ള ഓരോ പ്രദേശത്തും പൊലീസ് സാന്നിധ്യം ഉറപ്പാക്കി. അണക്കെട്ടുകളിൽനിന്ന് എത്തുന്ന വെള്ളത്തിന്റെ ഒഴുക്ക് കാണാനെത്തിയവരെ പൊലീസ് നിയന്ത്രിച്ചു. പുഴയുടെ തീരത്തുനിന്ന് ജനങ്ങളെ മാറ്റി. ആലുവ മണപ്പുറം പാലത്തിലേക്ക് പ്രവേശനം തടഞ്ഞു. പ്രളയസാധ്യതാ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്താൻ രാവിലെമുതൽ മത്സ്യത്തൊഴിലാളികൾ വഞ്ചികളുമായി സജ്ജമായിരുന്നു. ഇടുക്കി അണക്കെട്ടിൽനിന്ന് തുറന്നുവിട്ട ജലം 13 മണിക്കൂറിലധികം എടുത്താണ് ആലുവയിലെത്തിയത്. Read on deshabhimani.com