ഇടുക്കി രണ്ടാംഘട്ട പദ്ധതിക്ക് 
പാരിസ്ഥിതികാനുമതി ; ഉയർന്ന ഉപയോഗസമയത്ത്‌ 800 മെഗാവാട്ട് വൈദ്യുതി



തിരുവനന്തപുരം   ഇടുക്കി രണ്ടാംഘട്ട പദ്ധതിക്ക്‌ കേന്ദ്ര വനം–- പരിസ്ഥിതി മന്ത്രാലയത്തിന്റെ ആദ്യഘട്ടം പാരിസ്ഥിതികാനുമതി ലഭിച്ചതായി കെഎസ്‌ഇബി അറിയിച്ചു. ഉയർന്ന ഉപയോഗസമയത്ത്‌ 800 മെഗാവാട്ട് വൈദ്യുതി അധികമുൽപ്പാദിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്‌. ഇതോടെ ഇടുക്കിയുടെ  ഉൽപ്പാദനശേഷി 2590 ദശലക്ഷം യൂണിറ്റായി വർധിക്കും.  2700 കോടിയുടെ മുതൽമുടക്കാണ് പ്രതീക്ഷിക്കുന്നത്. 200 മെഗാവാട്ടിന്റെ നാല് ജനറേറ്റർ സ്ഥാപിക്കും. തുരങ്കവും പവർഹൗസുമുൾപ്പെടെയുള്ള ഭൂഗർഭ നിർമാണപ്രവർത്തനങ്ങൾ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പാരിസ്ഥിതികാഘാതം പരമാവധി കുറച്ച്‌ നടത്തും. ഇടുക്കി ജലാശയത്തിന് 2000 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാവശ്യമായ ജലസംഭരണശേഷി യുണ്ട്. 780 മെഗാവാട്ട് ശേഷിയുള്ള നിലവിലെ ഇടുക്കി പദ്ധതി 24 മണിക്കൂറും ഇപ്പോൾ  പ്രവർത്തിക്കുന്നുണ്ട്.  ഒരുവർഷം നീളുന്ന പാരിസ്ഥിതികാഘാത പഠനത്തെതുടർന്ന് രണ്ടാംഘട്ട പാരിസ്ഥിതികാനുമതി ലഭിക്കുന്ന മുറയ്ക്ക് ടെൻഡർ നടപടി ആരംഭിക്കും. 2023ൽ ആരംഭിച്ച് അഞ്ചു വർഷത്തിൽ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. സുവർണ ജൂബിലി എക്സ്റ്റൻഷൻ പദ്ധതികൂടി പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ജലവൈദ്യുത പദ്ധതിയാകും ഇടുക്കി. Read on deshabhimani.com

Related News