കോന്നിയും വട്ടിയൂർക്കാവും പോന്നില്ലേ, പിന്നെയാണോ തൃക്കാക്കര ?

വട്ടിയൂർക്കാവ് , കോന്നി എംഎൽഎമാരായ വി കെ പ്രശാന്തും കെ യു ജനീഷ്‌ കുമാറും തൃക്കാക്കര എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ പ്രചാരണത്തിനിടെ പോണേക്കരയിലെ കുടുംബയോഗത്തിൽ എത്തിയപ്പോൾ


തൃക്കാക്കര ഇടപ്പള്ളി പോണേക്കര ചന്തപ്പറമ്പ്‌ ലെയ്‌നിലെ വീട്ടിൽ ഒത്തുകൂടിയവർ കാത്തിരുന്നത്‌ ഡോ. കെ ടി ജലീലിനെയാണ്‌. കുറ്റിപ്പുറത്ത്‌ കുഞ്ഞാലിക്കുട്ടിയെ കെട്ടുകെട്ടിച്ച ഡോ. ജലീൽ എത്തുംമുമ്പ്‌ അപ്രതീക്ഷിതമായി അവിടേക്ക്‌ കയറിവന്നത്‌ ചരിത്രം കുറിച്ച അട്ടിമറിവിജയം നേടിയ മറ്റ്‌ രണ്ട്‌ എംഎൽഎമാർ, വി കെ പ്രശാന്തും കെ യു ജനീഷ്‌ കുമാറും. കോട്ടയെന്ന്‌ യുഡിഎഫ്‌ കരുതിയ വട്ടിയൂർക്കാവും കോന്നിയും ഇടതുപക്ഷത്താക്കിയവർ. ജയം ആവർത്തിച്ചവർ. ‘കോന്നിയും വട്ടിയൂർക്കാവും പോന്നില്ലേ, പിന്നെയാണോ തൃക്കാക്കര’ എന്ന എൽഡിഎഫ്‌ പ്രചാരണ വാചകത്തിനപ്പുറത്തേക്ക്‌ മണ്ഡലത്തിന്റെ സാധ്യതകൾ വിശദീകരിക്കയാണ്‌ ഇരുവരും.   ഇരുനൂറ്‌ റോഡുകളാണ്‌ വട്ടിയൂർക്കാവിൽ സഞ്ചാരയോഗ്യമാക്കിയത്‌. ജങ്ഷൻ വികസനമടക്കം 1800 കോടിയുടെ പദ്ധതികൾ പുരോഗമിക്കുന്നു. ഈ മാറ്റത്തിനുള്ള അംഗീകാരമാണ്‌ 2021ൽ ഭൂരിപക്ഷം കൂട്ടിയ തുടർവിജയം’–-- പ്രശാന്ത്‌ പറഞ്ഞു. ‘കോന്നിയിൽ 23 വർഷമായി തോറ്റിടത്താണ്‌ നമ്മൾ ജയിച്ചുകയറിയത്‌. 21,000 ആയിരുന്നു തൊട്ടുമുമ്പ്‌ യുഡിഎഫ്‌ ഭൂരിപക്ഷം. അത്രയൊന്നുമില്ലല്ലോ തൃക്കാക്കരയിൽ’–- ജനീഷ്‌ കുമാർ ചൂണ്ടിക്കാട്ടി. ‘ഇടതുപക്ഷം ജയിച്ചതോടെ വട്ടിയൂർക്കാവിലും ശബരിമല ഉൾപ്പെടുന്ന കോന്നിയിലുമുണ്ടായ ഗുണഫലങ്ങൾ പാഠമാക്കിയാൽ തൃക്കാക്കരയ്‌ക്ക്‌ കേരളത്തിന്റെ വികസന ഹബ്ബാകാം. സിൽവർ ലൈൻ, കൊച്ചി മെട്രോ, ജലമെട്രോ, ആറുവരി ദേശീയപാത, വ്യാപാര, പ്രദർശന, -വിപണന കേന്ദ്രം ഒക്കെയായി തൃക്കാക്കരയുടെ സാധ്യത അനന്തമല്ലേ’–- പ്രശാന്ത്‌ ചോദിച്ചു. തുണ്ടിപറമ്പിൽ ഷെമീറിന്റെ വീട്ടിലായിരുന്നു യോഗം. ഉമ്മ അയിഷുമ്മ രണ്ട്‌ എംഎൽഎമാരെയും വാത്സല്യത്തോടെ സ്വീകരിച്ചു. എല്ലാവർക്കും ഒപ്പംനിന്ന്‌ ചിത്രമെടുത്തശേഷമാണ്‌ യോഗം തുടങ്ങിയത്‌. Read on deshabhimani.com

Related News