വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്നുള്ള വിനോദയാത്ര ; വാഹനപരിശോധനാ 
റിപ്പോർട്ട്‌ നിർബന്ധമാക്കി



തിരുവനന്തപുരം സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന്‌ വിനോദയാത്ര പോകുന്ന വാഹനങ്ങളുടെ പരിശോധനയുമായി ബന്ധപ്പെട്ട്  നടപടിക്രമങ്ങൾ പുതുക്കി ട്രാൻസ്പോർട്ട് കമീഷണർ. ഇതനുസരിച്ച് വിനോദയാത്ര പോകുന്നതിന്റെ ഒരാഴ്ചമുമ്പ് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി വാഹനത്തിന്റെ വിശദാംശങ്ങൾ ആർടിഒ അല്ലെങ്കിൽ ജോയിന്റ് ആർടിഒക്ക് നൽകണം. പോകുന്നതിന് ഒരാഴ്ച മുമ്പ് ഉടമയോ ഡ്രൈവറോ വാഹനം സംസ്ഥാനത്തെ ഏതെങ്കിലും ആർടിഒ അല്ലെങ്കിൽ ജോയിന്റ് ആർടിഒ മുമ്പാകെ പരിശോധിപ്പിക്കണം. നിശ്ചിത മാതൃകയിലുള്ള ഫോമിൽ തയ്യാറാക്കിയ പരിശോധനാ റിപ്പോർട്ടിന്റെ പകർപ്പുകൾ വാഹന ഉടമ അല്ലെങ്കിൽ ഡ്രൈവർ എന്നിവർക്കും പരിശോധിച്ച ഉദ്യോഗസ്ഥനും വിദ്യാഭ്യാസ സ്ഥാപന മേധാവിക്കും ലഭ്യമാക്കണം. റിപ്പോർട്ട് ഡ്രൈവർ യാത്രയിൽ ഉടനീളം സൂക്ഷിക്കുകയും  ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ പരിശോധിക്കാൻ നൽകുകയും വേണം. റിപ്പോർട്ട് ആ പ്രത്യേക വിനോദയാത്രയ്‌ക്ക് മാത്രമാണ് ബാധകം. വാഹനപരിശോധനയുടെ പേരിൽ സ്ഥാപന മേധാവികൾ വാഹന ഉടമയ്‌ക്കോ ഡ്രൈവറിനോ അനാവശ്യ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കരുതെന്നും ട്രാൻസ്പോർട്ട് കമീഷണറുടെ നിർദേശത്തിൽ പറയുന്നു. Read on deshabhimani.com

Related News