തടസ്സമില്ലാതെ പ്രകൃതിവാതകം; സിറ്റി ഗ്യാസ് വിതരണ പദ്ധതി വ്യാപിപ്പിക്കും



കാക്കനാട്‌ സിറ്റി ഗ്യാസ് വിതരണ പദ്ധതി ജില്ലയിലെ മുഴുവൻ താലൂക്കുകളിലും നടപ്പാക്കും. കരിങ്ങാച്ചിറ, - കുണ്ടന്നൂർ, -ഇടപ്പള്ളി, -ആലുവവരെ പ്രകൃതിവാതക പൈപ്പ് ലൈൻ ലഭ്യമാണ്. തുടർന്ന് അങ്കമാലിയിലേക്കും പെരുമ്പാവൂരിലേക്കും കോലഞ്ചേരിയിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ 2500 വീടുകളിൽ ഗ്യാസ് ലഭിച്ചുതുടങ്ങി. 1500 വീടുകളിൽ പ്ലംബിങ് ജോലികൾ പൂർത്തിയായി. ഒമ്പത് സിഎൻജി സ്റ്റേഷനുകൾക്കുപുറമെ വില്ലിങ്‌ടൺ ഐലൻഡ്, കാലടി, പെരുമ്പാവൂർ, പൂത്തോട്ട തുടങ്ങിയ പ്രദേശങ്ങളിൽ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. പദ്ധതി നടത്തിപ്പിന് അനുവാദം നൽകാത്ത നഗരസഭകൾ 21 ദിവസത്തിനകം തീരുമാനം എടുക്കണം. പദ്ധതി പ്രാവർത്തികമാകുന്നതോടെ 24 മണിക്കൂറും തടസ്സമില്ലാതെ പ്രകൃതിവാതകം ആവശ്യാനുസരണം ഓരോ വീടുകളിലും ലഭിക്കും. സാധാരണ ലഭിക്കുന്ന ഇന്ധനവാതകത്തേക്കാൾ 30 ശതമാനം വിലക്കുറവിലായിരിക്കും വാതകം ലഭിക്കുന്നത്. ഗാർഹിക ഉപഭോക്താക്കൾക്കുപുറമെ സിഎൻജി വാഹനങ്ങൾ, വാണിജ്യ ഉപഭോക്താക്കൾ, വ്യാവസായിക ഉപഭോക്താക്കൾ എന്നിവർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഉപയോഗത്തിന് അനുസൃതമായി മീറ്റർ റീഡിങ് പ്രകാരമാണ് ഗ്യാസിന്റെ ബില്ലുകൾ അടയ്‌ക്കേണ്ടത്. ഗാർഹിക ഉപഭോക്താക്കൾക്ക് ഒരു യൂണിറ്റിന് 752.92 രൂപയാണ് വില. വാണിജ്യ ഉപഭോക്താക്കൾക്ക് 850.33 രൂപയും വ്യാവസായിക ഉപഭോക്താക്കൾക്ക് 720.72 രൂപയുമാണ് വില. സിഎൻജി ഉപഭോക്താക്കൾക്ക് കിലോഗ്രാമിന് 57.30 രൂപ. നാലുപേരടങ്ങുന്ന ഒരു കുടുംബത്തിൽ ശരാശരി പ്രതിമാസ പ്രകൃതിവാതകത്തിന്റെ ഉപയോഗം 0.4 യൂണിറ്റ് ആയാണ് കണക്കാക്കിയിരിക്കുന്നത്. ഇതുപ്രകാരം 300 രൂപയാണ് ഒരു കുടുംബത്തിന് മാസം ചെലവ് വരിക. Read on deshabhimani.com

Related News