സർവകലാശാലകളിൽ കൈ കടത്തിയും അട്ടിമറി നീക്കം ; പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യം



തിരുവനന്തപുരം കേരളത്തിലെ സർവകലാശാലകളിൽ കൈകടത്താനുള്ള സംഘപരിവാർ നീക്കം ബിജെപി ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച്‌ നടത്തുന്ന അട്ടിമറിനീക്കങ്ങളുടെ തുടർച്ച. ചട്ടങ്ങളോ സർവകലാശാലകളുടെ സ്വയംഭരണാവകാശമോ സംസ്ഥാനത്തിന്റെ അധികാരങ്ങളോ മാനിക്കാതെയാണ്‌ ചാൻസലർ എന്ന നിലയിൽ ഗവർണർ ഇറക്കുന്ന പല ഉത്തരവുകളും. രാഷ്‌ട്രീയലക്ഷ്യത്തോടെ സർവകലാശാല അധികൃതരെയും നിയമിക്കപ്പെടുന്നവരെയും അതുവഴി സർക്കാരിനെയും അപഹസിക്കുകയാണ്‌ ലക്ഷ്യം. മറ്റു പല സംസ്ഥാനങ്ങളിലും ഗവർണറുമായി നേരിട്ട്‌ ഏറ്റുമുട്ടാൻ സർക്കാരുകൾ മുന്നിട്ടിറങ്ങിയപ്പോഴും കേരളം അത്‌ ചെയ്തില്ല. ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ഖാൻ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ സർക്കാരിനെതിരെ ഉന്നയിച്ചപ്പോഴെല്ലാം സമവായത്തിലൂടെയും ജനാധിപത്യപരമായ മാർഗങ്ങളിലൂടെയുമാണ്‌ പ്രതികരിച്ചത്‌. എന്നാൽ, കൃത്യമായ രാഷ്‌ട്രീയ ലക്ഷ്യത്തോടെ കേന്ദ്ര ബിജെപിയുടെയും യുഡിഎഫിന്റെയും പിന്തുണയോടെ ഗവർണർ സർക്കാരിനെതിരായ നീക്കങ്ങൾ കടുപ്പിച്ചു  . ചാൻസലർ പദവി ഗവർണറിൽനിന്ന്‌ എടുത്ത്‌ മാറ്റാൻ നീക്കമെന്ന മാധ്യമ നുണകളുടെ അടിസ്ഥാനത്തിൽ തിടുക്കപ്പെട്ട്‌ ഗവർണർ കേരള സർവകലാശാലയിൽ രണ്ടംഗ സർച്ച്‌ കമ്മിറ്റിയെ നിയമിച്ചതും കണ്ണൂർ സർവകലാശാലയിലെ അധ്യാപക നിയമന റാങ്ക്‌ പട്ടിക റദ്ദാക്കിയതും നഗ്നമായ ചട്ടലംഘനമാണ്‌. സംസ്ഥാനത്തിന്റെ പരിധിയിൽ വരുന്ന സർവകലാശാലകളുടെ പ്രവർത്തനം സംബന്ധിച്ച്‌ തീരുമാനിക്കാൻ നിയമസഭയ്ക്ക്‌ പൂർണ അധികാരമുണ്ട്‌. ഗവർണർ രാഷ്‌ട്രീയ അജൻഡയാണ്‌ നടപ്പാക്കാൻ ശ്രമിക്കുന്നത്‌. അതിനെതിരായി രാഷ്‌ട്രീയമായും നിയമപരമായുമുള്ള ചെറുത്തുനിൽപ്പുകൾ ഉയരുക സ്വാഭാവികമാണ്‌. Read on deshabhimani.com

Related News