കേരളത്തിന്റെ ഭാവി മുന്നേറ്റങ്ങൾക്ക് സഖാവ് നായനാരുടെ സ്മരണ ഊർജ്ജമാവും: മുഖ്യമന്ത്രി



തിരുവനന്തപുരം> നവകേരളത്തിലേക്ക് നടന്നുനീങ്ങുന്ന കേരളത്തിന്റെ ഭാവി മുന്നേറ്റങ്ങൾക്ക് സഖാവ് നായനാരുടെ സ്മരണ ഊർജ്ജമാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വികസന പരിപ്രേക്ഷ്യത്തിന് പുതിയ മാനം നൽകിയ നിരവധി തീരുമാനങ്ങൾ കൈക്കൊണ്ടത് നായനാർ മുഖ്യമന്ത്രിയായ കാലത്താണെന്നും അദ്ദേഹത്തെ അനുസ്മരിച്ചുള്ള പോസ്റ്റിൽ പറഞ്ഞു. പോസ്റ്റ് ചുവടെ സഖാവ് ഇകെ നായനാരുടെ പത്തൊൻപതാം ഓർമ്മദിനമാണിന്ന്. എക്കാലത്തും  മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ അടിയുറച്ചു നിന്ന അദ്ദേഹം കേരളത്തിലെ കമ്മ്യൂണിസ്റ്റു പാർടിയുടെ ഉജ്ജ്വല നേതൃത്വമായി നിലകൊണ്ടു. ജനകീയതയുടെ ആൾരൂപമായ നായനാർ പാർടി ഏൽപ്പിച്ച ഓരോ ഉത്തരവാദിത്വവും വിട്ടുവീഴ്ചയില്ലാതെ നിറവേറ്റി. പ്രതിസന്ധികളിൽ തളരാത്ത അചഞ്ചലനായ കമ്മ്യൂണിസ്റ്റായിരുന്നു അദ്ദേഹം. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കുകൊണ്ട അദ്ദേഹം ചെറുപ്രായത്തിൽ തന്നെ ഇന്നത്തെ ബാലസംഘത്തിന്റെ ആദ്യ രൂപമായ ദേശീയ ബാലസംഘത്തിന്റെ പ്രഥമ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന്, സഖാവ് നായനാർ കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ച് ജാതിമേൽക്കോയ്മയ്‌ക്കും നാടുവാഴിത്തത്തിനും ജന്മിത്വത്തിനുമെതിരെ സമരം ചെയ്തു. 1939 ൽ തന്റെ ഇരുപതാമത്തെ വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർടിയിൽ അംഗമായ അദ്ദേഹം പിന്നീട് മൊറാഴ, കയ്യൂര്‍ സമരങ്ങളിൽ പങ്കെടുത്തു. സഖാവിന്റെ ജീവിതം കേരളത്തിലെ അടിസ്‌ഥാന വർഗ്ഗത്തിന്റെ സമര ചരിത്രത്തിന്റെ ഭാഗം തന്നെയാണ്. കേരളത്തിന്റെ വികസന പരിപ്രേക്ഷ്യത്തിന് പുതിയ മാനം നൽകിയ നിരവധി തീരുമാനങ്ങൾ കൈക്കൊണ്ടത് നായനാർ മുഖ്യമന്ത്രിയായ കാലത്താണ്. സാക്ഷരതാ യജ്ഞം, ജനകീയാസൂത്രണം, കുടുംബശ്രീ, ക്ഷേമപെൻഷനുകൾ തുടങ്ങിയ ജനകീയ ഇടപെടലുകളെല്ലാം തന്നെ ഭരണാധികാരി എന്ന നിലയിൽ ഇകെ നായനാരുടെ ദീർഘവീക്ഷണം എടുത്തുകാട്ടുന്നു. രാജ്യത്തെ ആദ്യ ഐടി പാർക്കായ ടെക്ക്നോപാർക്ക് തിരുവനന്തപുരത്ത് തുടങ്ങിയതും നായനാർ സർക്കാരിന്റെ കാലത്താണ്. നവകേരളത്തിലേക്ക് നടന്നുനീങ്ങുന്ന കേരളത്തിന്റെ ഭാവി മുന്നേറ്റങ്ങൾക്ക് സഖാവ് നായനാരുടെ സ്മരണ ഊർജ്ജമാവും. Read on deshabhimani.com

Related News