ഊട്ടി, ചെന്നൈ യാത്രകളിനി സ്വിഫ്‌റ്റിൽ ; തിരുവനന്തപുരത്തുനിന്ന്‌ ഊട്ടിയിലേക്കും എണാകുളത്തുനിന്ന്‌ ചെന്നൈയിലേക്കും സർവീസ്‌



തിരുവനന്തപുരം വേനലവധിക്കാലത്ത്‌ ഊട്ടിയിലേക്ക്‌ കുറഞ്ഞ ചെലവിൽ കെഎസ്‌ആർടിസി സ്വിഫ്‌റ്റിൽ യാത്ര പോകാം. ആയിരങ്ങൾ മുടക്കി ചെന്നൈയിലേക്കു പോകുന്നതും ഇനി പഴങ്കഥ. 1351 രൂപയ്ക്ക്‌ എസി ബസിലാകാം യാത്ര. തിരുവനന്തപുരത്തുനിന്ന്‌ ഊട്ടിയിലേക്കും എണാകുളത്തുനിന്ന്‌ ചെന്നൈയിലേക്കുമാണ്‌ സ്വിഫ്‌റ്റ്‌ സർവീസ്‌ തുടങ്ങിയത്‌. തിരുവനന്തപുരത്തുനിന്ന്‌ രണ്ട് നോൺ എസി സീറ്റർ ബസാണ് ഊട്ടിയിലേക്ക്. ഒരു ബസ്‌ എംസി റോഡുവഴിയും മറ്റൊന്ന്‌ ആലപ്പുഴ വഴിയുമായിരിക്കും. എംസി റോഡുവഴിയുള്ള സർവീസ്‌ തിരുവനന്തപുരത്തുനിന്ന്‌ വൈകിട്ട്‌ 6.30ന് തിരിച്ച് തൃശൂർ, പെരിന്തൽമണ്ണ–- നിലമ്പൂർ–- ഗൂഡല്ലൂർ വഴി രാവിലെ 5.30ന് ഊട്ടിയിൽ എത്തും. തിരികെ രാത്രി ഏഴിന്‌ സർവീസ് ആരംഭിച്ച് ഇതേ റൂട്ടിലൂടെ പിറ്റേന്ന് പുലർച്ചെ 6.05ന് തിരുവനന്തപുരത്ത് മടങ്ങിയെത്തും. ടിക്കറ്റ് നിരക്ക് 691രൂപ.  ആലപ്പുഴ വഴിയുള്ള സർവീസ്‌ തിരുവനന്തപുരത്തുനിന്ന്‌ രാത്രി എട്ടിന്‌ ആരംഭിച്ച് എറണാകുളം–-തൃശൂർ–- നിലമ്പൂർ–- ഗൂഡല്ലൂർ വഴി രാവിലെ 7.20ന് ഊട്ടിയിൽ എത്തും. തിരികെ ഊട്ടിയിൽനിന്ന്‌ രാത്രി എട്ടിന്‌ മടങ്ങുന്ന സർവീസ് രാവിലെ 7.20ന് തിരുവനന്തപുരത്ത് എത്തും. ടിക്കറ്റ് നിരക്ക്: 711 രൂപ. എറണാകുളം–-ചെന്നൈ സ്വിഫ്റ്റ് എസി ബസ് എറണാകുളം കെഎസ്‌ആർടിസി സ്‌റ്റാൻഡിൽനിന്ന്‌ രാത്രി 7.45ന് തിരിച്ച് തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലം വഴി രാവിലെ 8.40ന് ചെന്നൈയിൽ എത്തും. ചെന്നൈയിൽനിന്ന്‌ രാത്രി എട്ടിന്‌ ആരംഭിക്കുന്ന മടക്കസർവീസ് പിറ്റേന്ന് രാവിലെ 8.40ന് എറണാകുളത്തും എത്തും. ടിക്കറ്റ് നിരക്ക്- 1351 രൂപ. ടിക്കറ്റുകൾ www.online.keralartc.com ലും "Ente KSRTC’ എന്ന ആപ് വഴിയും റിസർവ് ചെയ്യാം. ഫോൺ: 0471 2323979. Read on deshabhimani.com

Related News