വയോധിക കിണറ്റിൽ വീണു രക്ഷിക്കാനിറങ്ങിയവരും കുടുങ്ങി ; രക്ഷകരായി ഫയർഫോഴ്‌സ്‌



പുത്തൻവേലിക്കര കിണറ്റിൽ വീണ വയോധികയും രക്ഷിക്കാനിറങ്ങിയ മകനും അയൽവാസിയും കുടുങ്ങി. മൂന്നുപേരെയും ഫയർഫോഴ്‌സ്‌ എത്തി രക്ഷപ്പെടുത്തി. കരോട്ടുകര ചാമക്കാട്ട് വാഴപ്പിള്ളിവീട്ടിൽ മേരി (75) വ്യാഴാഴ്‌ച രാവിലെ ഒമ്പതോടെയാണ്‌ കിണറ്റിൽ വീണത്. അമ്പതടിയോളം താഴ്ചയുള്ള കിണറ്റിൽ 25 അടിയോളം വെള്ളമുണ്ടായിരുന്നു. മകൻ ലിയോ കിണറ്റിൽ ഇറങ്ങി യെങ്കിലും മേരിയെ രക്ഷിക്കാനായില്ല. തുടർന്ന് അയൽവാസിയായ സോണി കിണറ്റിലിറങ്ങി. സോണിയും ലിയോയും ചേർന്ന് മേരിയെ കയർ ഉപയോഗിച്ച്‌ കസേരയിൽ കെട്ടിനിർത്തി. ലിയോയും സോണിയും താഴ്ന്നുപോകാതെ കയറിൽ പിടിച്ചുകിടന്നു. ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും അസി. സ്റ്റേഷൻ ഓഫീസർ ബൈജു പണിക്കരുടെ നേതൃത്വത്തിൽ പറവൂരിലെ ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി. സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ പി വി സുനിൽകുമാർ കിണറ്റിലിറങ്ങി. തുടർന്ന്‌ വല ഉപയോഗിച്ച് ഓരോരുത്തരെയായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കരയ്ക്കുകയറ്റി. അമ്മയും മകനും അവശനിലയിലായിരുന്നു. പ്രാഥമികശുശ്രൂഷ നൽകിയശേഷം ഇരുവരെയും ചാലാക്ക മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   Read on deshabhimani.com

Related News