ബലാത്സംഗശ്രമം: ഹോസ്‌റ്റൽ
ഉടമസ്ഥയും യുവാവും അറസ്‌റ്റിൽ



തൃപ്പൂണിത്തുറ ഹോസ്റ്റൽമുറിയിൽ ഉടമസ്ഥയുടെ സഹായത്തോടെ യുവതിയെ ബലാത്സംഗം ചെയ്യാൻ  ശ്രമം. ഹോസ്റ്റൽ ഉടമയെയും യുവാവിനെയും ഹിൽ പാലസ്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ചോറ്റാനിക്കര ശ്രീശൈലം ഹൗസിൽ അരുൺകുമാർ (33), ഇയാളുടെ സുഹൃത്തും ഹോസ്റ്റൽ ഉടമയുമായ മലപ്പുറം തിരൂർ ശ്രീരാഗം വീട്ടിൽ ചിപ്പി (28) എന്നിവരെയാണ് അറസ്‌റ്റ്‌ ചെയ്‌തത്. തൃപ്പൂണിത്തുറ വടക്കേക്കോട്ടയിലുള്ള ക്വീൻസ് ലാൻഡ് ലേഡീസ് ഹോസ്റ്റലിൽ പേയിങ്‌ ഗസ്റ്റായി താമസിച്ചിരുന്ന കോട്ടയം സ്വദേശിനിയാണ് ബലാത്സംഗ ശ്രമത്തിന് ഇരയായത്. 11ന്‌ പുലർച്ചെ 3.30 ഓടെ ഹോസ്റ്റൽ ഉടമസ്ഥയായ ചിപ്പിയുടെ സഹായത്തോടെയാണ് അരുൺകുമാർ യുവതി ഉറങ്ങിക്കിടന്ന  മുറിയിൽ അതിക്രമിച്ചുകയറിയത്. ഇയാളെ തള്ളിയിട്ടശേഷം യുവതി കുളിമുറിയിൽ കയറി രക്ഷപ്പെടുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ ഗുണ്ടകളെ ഉപയോഗിച്ച് വകവരുത്തുമെന്ന് ചിപ്പി യുവതിയെ ഭീഷണിപ്പെടുത്തി. വഴങ്ങില്ലെന്ന് മനസ്സിലാക്കിയതോടെ പെൺകുട്ടി 82,000 രൂപ ഹോസ്റ്റലിൽനിന്ന്‌ മോഷ്ടിച്ചെന്ന്‌ ചിപ്പി പൊലീസിൽ പരാതി നൽകി. അന്വേഷണത്തിലാണ് വസ്‌തുത വെളിച്ചത്തുവന്നത്‌. ഇൻസ്പെക്ടർ വി ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ എം പ്രദീപ്, വി ആർ രേഷ്മ, എഎസ്‌ഐ പ്രിയ, എസ്‌സിപിഒ  പ്രവീൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.  പ്രതികളെ റിമാൻഡ്‌ ചെയ്തു. Read on deshabhimani.com

Related News