ചെന്നിത്തലയുടെ യാത്ര‌യക്ക്‌ ചോരകൊണ്ട്‌ 
നിറംപകരാൻ ഗൂഢാലോചന: എ എ റഹീം



കണ്ണൂർ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ യാത്രയ്‌ക്ക്‌  ഉദ്യോഗാർഥികളുടെ ചോരകൊണ്ട്‌ നിറംപകരാനാണ്‌ കോൺഗ്രസ് ശ്രമിക്കുന്നതെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം.  ഇതിനായി സംസ്ഥാനത്തെ ക്രിമിനലുകളെ തിരുവനന്തപുരത്ത്‌ തമ്പടിപ്പിച്ചിട്ടുണ്ട്‌. കാർമികത്വം വഹിക്കുന്നത്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനാണെന്നും ‌റഹീം കണ്ണൂരിൽ മാധ്യമപ്രവർത്തകരോട്‌  പറഞ്ഞു. എൽഡിസി റാങ്ക്‌ ഹോൾഡർമാർ സമാധാനപരമായി നടത്തുന്ന സമരത്തെ ചോരയിൽ മുക്കാനും അക്രമത്തിനുമുള്ള  ഗൂഢാലോചനയാണ്‌ യൂത്ത്‌ കോൺഗ്രസിനെ ഉപയോഗിച്ച്‌ കോൺഗ്രസ്‌ നടത്തുന്നത്‌. സമരം അക്രമാസക്തമാകാതിരിക്കാൻ ഉദ്യോഗാർഥികൾ ജാഗ്രത പുലർത്തണം. ജനാധിപത്യപരമായി സമരം തീരാൻ പാടില്ലെന്ന കോൺഗ്രസിന്റെ ദുഷ്‌ടലാക്കിൽ വീണുപോകരുത്‌.    രണ്ട്‌ കോൺഗ്രസ്‌ എംഎൽഎമാർ മുന്നറിയിപ്പില്ലാതെയാണ്‌ സമരം തുടങ്ങിയത്‌. അവർക്ക്‌ രക്ഷപ്പെടാനാണ്‌ ഉദ്യോഗാർഥികളുടെ സമരത്തിൽ നുഴഞ്ഞുകയറി കലാപമുണ്ടാക്കാൻ ശ്രമിക്കുന്നത്‌. സമരംചെയ്യുന്ന ചില ഉദ്യോഗാർഥികൾക്ക്‌ രാഷ്‌ട്രീയമുണ്ട്‌. അത്‌ മുതലെടുക്കാനാണ്‌ കോൺഗ്രസ്‌ ശ്രമിക്കുന്നത്‌. കേരളത്തിൽ നാലായിരത്തിലേറെ പിഎസ്‌സി‌ റാങ്ക്‌ലിസ്‌റ്റുണ്ട്‌. അവരുമായി ഡിവൈഎഫ്‌ഐക്ക്‌ നല്ല ബന്ധമാണ്‌. അതുകൊണ്ടാണ്‌ ലാസ്‌റ്റ്‌ ഗ്രേഡ്‌ ഉദ്യോഗാർഥികളുമായി സംസാരിച്ചത്‌. പ്രയോഗികമായ കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. കേരളത്തിൽനിന്ന്‌ കേന്ദ്ര സർവീസിലേക്ക്‌ നിയമനം നടക്കുന്നില്ല. എ കെ ആന്റണിയുടെയും ഉമ്മൻചാണ്ടിയുടെയും ഭരണകാലത്ത്‌ തസ്‌തിക ഇല്ലാതാക്കുന്നതിനുള്ള കമ്മിറ്റിയെയാണ്‌ വച്ചത്‌. രാജ്യത്ത്‌ മറ്റൊരു സംസ്ഥാനത്തും കേരളത്തിലേതുപോലെ പുതിയ തസ്‌തികകൾ സൃഷ്‌ടിക്കുന്നില്ലെന്നും റഹീം പറഞ്ഞു. ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വി കെ സനോജ്‌, എം വിജിൻ, കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ എന്നിവരും ഒപ്പമുണ്ടായി. Read on deshabhimani.com

Related News