പൊളിഞ്ഞത്‌ കലാപ ഗൂഢാലോചന ; വടികളും കല്ലുമായെത്തിയ 
സംഘം പൊലീസിനെയും മാധ്യമപ്രവർത്തകരെയും അക്രമിച്ചു

കോര്‍പറേഷന്‍ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ 
പൊലീസിനെ അടിക്കുന്ന പ്രവർത്തകൻ ഫോട്ടോ: സുമേഷ് കോടിയത്ത്


  തിരുവനന്തപുരം മേയറുടെ പേരിലുള്ള വ്യാജക്കത്തിന്റെ മറപറ്റി  തിരുവനന്തപുരം കോർപറേഷന് മുന്നിൽ സമരത്തിനെത്തിയ യൂത്ത്‌കോൺഗ്രസ്‌ പ്രവർത്തകർ  യൂണിവേഴ്‌സിറ്റി കോളേജ്‌ ഹോസ്റ്റലിൽ ഇരച്ചുകയറി അക്രമം അഴിച്ചുവിട്ടു. വടികളും കല്ലുമായെത്തിയ സംഘം പൊലീസിനെയും മാധ്യമപ്രവർത്തകരെയും വെറുതെ വിട്ടില്ല. യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർഥികളുമായി സംഘർഷമുണ്ടാക്കി പൊലീസ്‌ നടപടി വിളിച്ചുവരുത്തി കലാപമുണ്ടാക്കാനുള്ള ഗൂഢനീക്കമായിരുന്നുവെന്ന്‌ പൊലീസിന്‌ വിവരം ലഭിച്ചു.  അക്രമികളുടെ കല്ലേറിൽ മനോരമ ന്യൂസിന്റെ ‍ഡ്രൈവർക്കും ഒരു പൊലീസുകാരനും പരിക്കേറ്റു. യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസി-ഡന്റും എംഎൽഎയുമായ ഷാഫി പറമ്പിൽ സംസാരിക്കുമ്പോൾത്തന്നെ മുൻ നിശ്ചയപ്രകാരം പ്രവർത്തകർ പൊലീസുമായി തർക്കം ആരംഭിച്ചു. പ്രകോപിപ്പിക്കാൻ പൊലീസിനുനേരെ വടിയും കല്ലും എറിയാൻ തുടങ്ങി. ബാരിക്കേഡ്  മറിച്ചിട്ടതോടെ അക്രമികൾക്കുനേരെ ജലപീരങ്കി പ്രയോ​ഗിച്ചു. ഇതിനിടയിൽ കല്ലും ഇഷ്ടികയും വീണ്ടും എറിഞ്ഞു. ഇതിൽ ചാനൽ പ്രവർത്തകനും പൊലീസുകാരനും സാരമായി പരിക്കേറ്റതോടെ പൊലീസ്, ​ഗ്രനേഡും കണ്ണീർവാതകവും പ്രയോ​ഗിച്ചു. തുടർന്നാണ്‌ ആക്രമണം യൂണിവേഴ്‌സിറ്റി ഹോസ്‌റ്റലിനുനേരെ തിരിച്ചത്‌. ഹോസ്റ്റലിലെ വിദ്യാർഥികളുടെ നേർക്കും  കല്ലെറിഞ്ഞു. പിന്നാലെ ഹോസ്റ്റലിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസുകാരെ പൊലീസ്‌ പിന്തിരിപ്പിച്ചതോടെ വലിയ സംഘർഷം ഒഴിവായി.  യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം ആരംഭിക്കുന്നതിന് നിമിഷങ്ങൾക്കുമുമ്പ്‌ ബിജെപി പ്രതിഷേധം അവസാനിപ്പിച്ചത്‌ ഇവർ തമ്മിലുള്ള ധാരണയ്‌ക്കും തെളിവായി. അക്രമികൾക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്തതായും മ്യൂസിയം പൊലീസ് അറിയിച്ചു. Read on deshabhimani.com

Related News