തൊഴിലാളി സംഘടനകൾ പലർക്കും അധികപ്പറ്റ് : എളമരം കരീം



കൊച്ചി തൊഴിലാളിസംഘടനകളെ അധികപ്പറ്റായും അനാവശ്യമായും കാണുന്ന പ്രവണത കൂടിവരുന്നുണ്ടെന്ന്‌ എളമരം കരീം എംപി പറഞ്ഞു. കിലെ എറണാകുളത്ത്‌ സംഘടിപ്പിച്ച ലേബർ കോഡ്‌ ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യായാധിപൻ വാക്കാൽ നടത്തുന്ന പരാമർശങ്ങൾപോലും വലിയ വാർത്തകളാക്കുന്ന തൊഴിലാളിവിരുദ്ധ രീതിയും വർധിച്ചു. തൊഴിൽ ചെയ്യാതെ കൂലി വാങ്ങുന്നതിനോട്‌ യോജിപ്പില്ല. എന്നാൽ, വലിയ തോതിൽ യന്ത്രവൽക്കരണം നടപ്പാക്കുമ്പോൾ തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു. ശിൽപ്പശാല മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്‌തു. കിലെ ചെയർമാൻ കെ എൻ ഗോപിനാഥ്‌ ചടങ്ങിൽ അധ്യക്ഷനായി. തൊഴിൽ സെക്രട്ടറി മിനി ആന്റണി, ലേബർ കമീഷണർ ഡോ. എസ്‌ ചിത്ര, കിലെ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടർ സുനിൽ തോമസ്‌, എക്‌സിക്യൂട്ടീവ്‌ കൗൺസിൽ അംഗങ്ങളായ ടി കെ രാജൻ, ജി ബൈജു, കെ മല്ലിക, പി കെ അനിൽകുമാർ, ജെ എൻ കിരൺ എന്നിവർ പങ്കെടുത്തു. തുടർന്ന്‌ നടന്ന ‘ഇൻഡസ്‌ട്രിയൽ റിലേഷൻ കോഡ്‌ 2020’ ചർച്ചയിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ്‌ ആർ ചന്ദ്രശേഖരൻ മോഡറേറ്ററായി. എളമരം കരീം എംപി വിഷയം അവതരിപ്പിച്ചു. എ എസ്‌ ഗിരീഷ്‌, ബേബി കാസ്‌ട്രോ എന്നിവർ സംസാരിച്ചു. ഉച്ചയ്‌ക്കുശേഷം ‘വേജ്‌ കോഡ്‌ 2019’ വിഷയത്തിൽ നടന്ന ചർച്ചയിൽ ബിഎംഎസ്‌ സംസ്ഥാന പ്രസിഡന്റ്‌ സി ഉണ്ണിക്കൃഷ്‌ണൻ ഉണ്ണിത്താൻ മോഡറേറ്ററായി. അഡ്വ. വി ബി ബിനു, വർക്കിയച്ചൻ പെട്ട, വിൻസെന്റ്‌ അലക്‌സ്‌ എന്നിവർ സംസാരിച്ചു. ഞായർ രാവിലെ മന്ത്രി പി രാജീവ്‌ പ്രഭാഷണം നടത്തും. Read on deshabhimani.com

Related News