ചരിത്രം സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ചവരുടേതല്ല : മുഖ്യമന്ത്രി



തിരുവനന്തപുരം സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനൊപ്പം ഒരിക്കലും ഇല്ലാതിരുന്നവരുടെ പിന്തുടർച്ചക്കാർ ഇപ്പോൾ അതിന്റെ നേരവകാശികളാകാൻ ചരിത്രം തിരുത്തിയെഴുതാൻ ശ്രമിക്കുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്നത്തെ സംഘപരിവാർ വൈസ്രോയിയോട്‌ പറഞ്ഞത്‌ ‘നമ്മൾ തമ്മിൽ ഒരു പ്രശ്‌നവുമില്ല, ഞങ്ങൾ നിങ്ങൾക്കെതിരല്ല’ എന്നാണ്‌. ബ്രിട്ടീഷുകാർക്കൊപ്പംനിന്ന്‌ ദേശീയപ്രസ്ഥാനത്തെ വഞ്ചിക്കാൻ നേതൃത്വം കൊടുത്തവരുടേതല്ല ചരിത്രമെന്നും ഡിവൈഎഫ്‌ഐയുടെ ഫ്രീഡം സ്‌ട്രീറ്റ്‌ ഉദ്‌ഘാടനംചെയ്‌ത്‌ മുഖ്യമന്ത്രി പറഞ്ഞു. ഏതു വിഷയത്തെയും വർഗീയമായി സമീപിക്കുന്ന പ്രവണത രാജ്യത്ത്‌ ശക്തിപ്പെടുന്നു. ജനങ്ങളുടെ ശ്രദ്ധയാകെ വർഗീയ പ്രശ്‌നങ്ങളിലേക്ക്‌ തിരിച്ചുവിടുകയാണ്‌. ജനജീവിതത്തെ ബാധിക്കുന്ന യഥാർഥ പ്രശ്‌നങ്ങളിൽനിന്ന്‌ ശ്രദ്ധ തിരിക്കാനാണിത്‌. വർഗീയമായി ചേരിതിരിക്കാനുള്ള ശ്രമം രാജ്യത്തിന്റെ നാശത്തിലേക്കാണ്‌ എത്തുക. ഭരണഘടന മുന്നോട്ടുവച്ച മൂല്യങ്ങൾ അപഹരിക്കപ്പെടുന്ന കാഴ്‌ചയ്‌ക്കാണ്‌ നാം സാക്ഷിയാകുന്നത്‌.   വെള്ളംകുടിച്ചതിന്‌  കുഞ്ഞിനെ തല്ലിക്കൊല്ലുന്ന കിരാതാവസ്ഥ, സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികം ആഘോഷിക്കുന്ന വേളയിലും തുടരുന്നു. ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാകുന്നില്ല. ചോദ്യങ്ങൾ ഉന്നയിക്കരുതെന്ന നിലപാടാണ്‌ കേന്ദ്ര സർക്കാരിന്റേത്‌. 10 ലക്ഷത്തോളം തസ്‌തിക കേന്ദ്ര സർവീസിൽ ഒഴിഞ്ഞുകിടക്കുന്നു. കേരളത്തിൽ ഔപചാരിക പ്രതിപക്ഷം കോൺഗ്രസും യുഡിഎഫുമാണെങ്കിലും അവരോട്‌ തോൾചേർന്നാണ്‌ ബിജെപി പ്രവർത്തിക്കുന്നത്‌. വലിയതോതിൽ കള്ളക്കഥകൾ മെനയാനാണ്‌ അവർ ശ്രമിക്കുന്നത്‌. നില്ലനിലയിലുള്ള വികസനമാണ്‌ നാട്‌ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.   Read on deshabhimani.com

Related News