കരിങ്കൽ ചീളിൽ ഉയർന്ന നിലവിളക്ക്; ഉയരം ഏഴടി



പെരുമ്പാവൂർ കരിങ്കൽ ചീളുകൾ ഉപയോഗിച്ച് ഏഴടി ഉയരത്തിൽ വീട്ടുമുറ്റത്ത് തീർത്ത നിലവിളക്കിന്റെ ശിൽപ്പം ശ്രദ്ധേയമാകുന്നു. ഓടക്കാലിയിലെ മുൻ ചുമട്ടുതൊഴിലാളിയും കരിങ്കൽ തൊഴിലാളിയുമായ കല്ലിമോളം ശശിയാണ് വീട്ടുമുറ്റത്ത് ശിൽപ്പം നിർമിച്ചത്. ലോക്ക്‌ഡൗൺ കാലത്തെ വിരസതയകറ്റാൻ നടത്തിയ പരിശ്രമമാണ് വീട്ടുമുറ്റത്ത്‌ നിലവിളക്കിന്റെ രൂപം വിരിയിച്ചത്. വീടിനുസമീപം യഥേഷ്ടമുള്ള പാറക്കല്ലുകൾ ശേഖരിച്ച് പൊട്ടിച്ചെടുത്ത് ചെറുകഷണങ്ങളുണ്ടാക്കി അവ ക്രമത്തിൽ അടുക്കി സിമെന്റുവച്ച് ഉറപ്പിച്ചാണ് മാസങ്ങൾകൊണ്ട് ശിൽപ്പം പൂർത്തിയാക്കിയത്. അവസാന മിനുക്കുപണികൾ പൂർത്തിയാകുന്നതേയുള്ളൂവെന്ന്‌ ശശി ദേശാഭിമാനിയോട് പറഞ്ഞു. ഓടക്കാലി ടൗണിൽ സിഐടിയു ചുമട്ട് തൊഴിലാളിയും സൈറ്റ് ലീഡറുമായിരുന്ന ശശി ആരോഗ്യപ്രശ്നങ്ങളാൽ കരിങ്കല്ലുകെട്ട് നിർമാണ തൊഴിലിലേക്ക്‌ മാറുകയായിരുന്നു. കോവിഡ് പടർന്നുപിടിച്ചതോടെ പണിയില്ലാതായി. വെറുതെ ഇരുന്നപ്പോൾ തോന്നിയതാണ് ശിൽപ്പ നിർമാണം. ഭാര്യ രാജമ്മയും കരിങ്കല്ല് പൊട്ടിക്കാൻ സഹായിച്ചു. നിരവധിപേർ ശശിയുടെ ശിൽപ്പചാതുര്യം കാണാനെത്തുന്നുണ്ട്‌. സഹപാഠിയും ടെൽക് ചെയർമാനുമായ എൻ സി മോഹനനും അശമന്നൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ഷാജി സരിഗയും ശശിയെ അഭിനന്ദിക്കാനെത്തി. ഏതാനും ദിവസങ്ങൾക്കുള്ളിൽ ശിൽപ്പം പൂർണതയിലെത്തുമെന്ന് ശശി പറഞ്ഞു. Read on deshabhimani.com

Related News