പ്രതികളുടെ തടവ് മതിയായ കാരണമില്ലാതെ നീട്ടാനാകില്ലെന്ന് ഹൈക്കോടതി



കൊച്ചി മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട പ്രതികളുടെ തടവ് മതിയായ കാരണമില്ലാതെ 180 ദിവസത്തിലധികം നീട്ടാനാകില്ലെന്ന് ഹൈക്കോടതി. തൃശൂർ സ്വദേശി ദയാലിന്റെ തടവ് നീട്ടിയ കീഴക്കോടതി ഉത്തരവും പൊലീസ് റിപ്പോർട്ടും റദ്ദാക്കിയാണ് ജസ്റ്റിസ്‌ വി ജി അരുൺ ഉത്തരവിട്ടത്. മയക്കുമരുന്ന് കേസിൽ പിടിയിലാകുന്നവരെ അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ നാർക്കോട്ടിക് നിയമം അനുവദിക്കുന്ന 180 ദിവസത്തിനുശേഷവും തടവിലിടാൻ ചട്ടമുണ്ട്‌. എന്നാൽ, ഈ ആവശ്യമുന്നയിച്ച് നൽകേണ്ട ഹർജി ലാഘവത്തോടെ കാണേണ്ടതല്ലെന്നും ഇക്കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥനും പബ്ലിക് പ്രോസിക്യൂട്ടർമാർക്കും പരിശീലനം നൽകണമെന്നും കോടതി വ്യക്തമാക്കി. ഇതിനായി ഉത്തരവിന്റെ പകർപ്പ് പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനും സംസ്ഥാന പൊലീസ് മേധാവിക്കും അയച്ചുകൊടുക്കാൻ കോടതി നിർദേശിച്ചു. പ്രതിക്ക് 180 ദിവസത്തിനുശേഷവും ജാമ്യം നിഷേധിച്ച കീഴ്‌ക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജിയിലാണ് ഉത്തരവ്. 2022 ആഗസ്ത്‌ പത്തിനാണ് പ്രതിയെ മയക്കുമരുന്നുമായി പിടികൂടിയത്. അതേസമയം, മയക്കുമരുന്ന് എത്തിച്ചുനൽകിയ ആളെക്കുറിച്ച്‌ വിവരമില്ല. നിശ്ചിത സമയത്തിനുള്ളിലും അന്വേഷണം പൂർത്തിയാക്കാനാകാത്ത സാഹചര്യത്തിൽ തടവ് ഒരുവർഷംവരെ നീട്ടി നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ പൊലീസ് സെഷൻസ് കോടതിയിൽ ഹർജി നൽകി. അന്വേഷണം പൂർത്തിയാക്കാൻ രണ്ടുമാസംകൂടി സമയം വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം സെഷൻസ് കോടതിയും അനുവദിച്ചു. ഈ ഉത്തരവിനെതിരെയാണ്‌ ഹൈക്കോടതിയെ സമീപിച്ചത്‌. എന്നാൽ, ഹർജിക്കാരന്റെ കാര്യത്തിൽ തടവ് നീട്ടാൻ ഉന്നയിച്ച കാരണം മതിയാകുന്നതല്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ഒരുലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയുടെ രണ്ട് ആൾജാമ്യവും എന്ന വ്യവസ്ഥയിൽ പ്രതിക്ക് ജാമ്യം അനുവദിച്ചു. Read on deshabhimani.com

Related News