നടിയെ ആക്രമിച്ച കേസിലെ കോടതിമാറ്റം ; ഹർജി തീർപ്പാക്കിയിട്ട്‌ വിചാരണമതിയെന്ന്‌ പ്രോസിക്യൂഷൻ



കൊച്ചി നടിയെ ആക്രമിച്ച കേസ്‌ കോടതി മാറ്റണമെന്ന ഹർജി ഹൈക്കോടതി തീർപ്പാക്കിയശേഷമേ വിചാരണനടപടി ആരംഭിക്കാവൂവെന്ന്‌ വാദിഭാഗം. പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക്‌ കേസ്‌ മാറ്റിയത്‌ നിയമപരമല്ലെന്നും വിചാരണ സിബിഐ കോടതിയിൽത്തന്നെ തുടരണമെന്നും കാണിച്ചാണ്‌ അതിജീവിതയും പ്രോസിക്യൂഷനും ഹർജി നൽകിയത്‌. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യാഴാഴ്‌ച കേസ്‌ പരിഗണിച്ചപ്പോൾ പബ്ലിക്‌ പ്രോസിക്യൂട്ടർ അഡ്വ. വി അജകുമാറാണ്‌ ഇക്കാര്യം ആവശ്യപ്പെട്ടത്‌. ദിലീപിന്റെ സുഹൃത്തും 15–-ാംപ്രതിയുമായ ശരത്തിനെ ഹാജരാക്കുന്നതിനെക്കുറിച്ചുള്ള വാദവും വെള്ളി ആരംഭിക്കും. പൾസർ സുനിയുടെ ഹർജിയും പരിഗണിക്കും. അനുബന്ധ കുറ്റപത്രത്തിന്റെ പകർപ്പ്  10 പ്രതികൾക്ക് നൽകി. വിചാരണ അടുത്ത ജനുവരി 31നകം പൂർത്തിയാക്കണമെന്ന്‌ സുപ്രീകോടതി ഉത്തരവിട്ടിരുന്നു. അഞ്ചുമുതൽ നാല്‌ ആഴ്‌ചവരെയുള്ള കേസിന്റെ പുരോഗതി റിപ്പോർട്ട്‌ സമർപ്പിക്കാനും നിർദേശിച്ചു. ഇതിന്റെ റിപ്പോർട്ട്‌ ഒക്‌ടോബർ 11ന്‌ സമർപ്പിക്കണം. അനുബന്ധ കുറ്റപത്രം സമർപ്പിച്ചിട്ട്‌ ഒന്നരമാസമായെന്നും കഴിഞ്ഞതവണ കേസ്‌ പരിഗണിച്ചപ്പോൾ ജഡ്‌ജി ഹണി എം വർഗീസ്‌ ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതിന്‌ പ്രതികൾക്ക്‌ സമൻസ്‌ അയക്കാൻ നടപടികൾ വേഗത്തിലാക്കണമെന്നും പറഞ്ഞിരുന്നു. Read on deshabhimani.com

Related News