കാതോലിക്കാ തെരഞ്ഞെടുപ്പ്‌: ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ചു



കൊച്ചി ഓർത്തഡോക്സ് സഭയുടെ കാതോലിക്കാ തെരഞ്ഞെടുപ്പിൽ ഇടപെടൽ തേടി സമർപ്പിച്ച ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. ഹർജി 20ന് പരിഗണിക്കാനായി കോടതി മാറ്റി. വെള്ളിയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പ് 1934ലെ ഭരണഘടനയും സുപ്രീംകോടതി വിധിയും അനുസരിച്ച് നടത്താൻ നിർദേശിക്കണമെന്ന്‌ ആവശ്യപ്പെട്ട് പിറവം സെന്റ്‌ മേരീസ് പള്ളി ഇടവകാംഗങ്ങളായ കെ എ  ജോൺ, ബിജു കെ വർഗീസ് എന്നിവർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് മുരളി പുരുഷോത്തമൻ പരിഗണിച്ചത്. എതിർകക്ഷികൾക്ക് നോട്ടീസ് കിട്ടിയിട്ടില്ലെന്നും അവരുടെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി. മലങ്കര അസോസിയേഷൻ പ്രസിഡന്റ്‌, സുന്നഹദോസ്‌ സെക്രട്ടറി, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി. സുറിയാനി സഭയുടെ മേലധ്യക്ഷൻ അന്തോഖ്യാ പാത്രിയാർക്കീസാണെന്ന് 1934ലെ ഭരണഘടനയിൽ പറയുന്നുണ്ടെന്നും തെരഞ്ഞെടുപ്പിന് പാത്രിയാർക്കീസിനെ ക്ഷണിച്ചിട്ടില്ലെന്നും ഹർജിയിൽ വ്യക്തമാക്കി. ഭരണഘടനപ്രകാരം കാതോലിക്കാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് 2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധിയിൽ നിർദേശിക്കുന്നുണ്ടെന്നും പാത്രിയാർക്കീസിനെ ക്ഷണിക്കാത്തത് കോടതി ഉത്തരവിന്റെ ലംഘനമാണെന്നും ആരോപിച്ചായിരുന്നു ഹർജി. Read on deshabhimani.com

Related News