അന്നും ഇന്നും യുഡിഎഫ് പത്രം ; പ്രതിപക്ഷ സമരം ആളിക്കത്തിക്കാൻ മനോരമ
 ഉൾപ്പെടെയുള്ളവരുടെ കള്ളക്കഥകൾ



തിരുവനന്തപുരം സ്വർണക്കടത്ത്‌ കേസ്‌ പ്രതി സ്വപ്‌ന സുരേഷിന്റെ കെട്ടുകഥ മറയാക്കി പ്രതിപക്ഷം നടത്തുന്ന സമരം ആളിക്കത്തിക്കാൻ മലയാള മനോരമ അടക്കമുള്ള മാധ്യമങ്ങൾ ചമയ്‌ക്കുന്നത്‌ കള്ളക്കഥ. മുഖ്യമന്ത്രിക്കെതിരെ നടക്കുന്ന ഒറ്റപ്പെട്ട കരിങ്കൊടി കാണിക്കലും മാർച്ചും പൊലിപ്പിച്ച്‌, കറുത്ത തുണിയുടെയും മാസ്‌കിന്റെയും പേരിൽ ഇല്ലാക്കഥ മെനഞ്ഞ്‌ സംസ്ഥാനത്താകെ സംഘർഷമാണെന്ന പ്രതീതി ജനിപ്പിക്കുകയാണ്‌ ലക്ഷ്യം.  കേരളം ലജ്ജിച്ചു തലകുനിച്ച സോളാർ അഴിമതി ആരോപണവേളയിൽ അന്നത്തെ പ്രതിപക്ഷസമരത്തെ അപഹാസ്യവും മലീമസ സംസ്‌കാരത്തിന്റെ വരവുമായാണ്‌ മനോരമ ചിത്രീകരിച്ചത്‌. അന്ന്‌ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്ക്‌ കരിങ്കൊടി കാണിച്ച എൽഡിഎഫ്‌ പ്രവർത്തകന്റെ ജനനേന്ദ്രിയം തകർത്ത പൊലീസ്‌ ആക്രമണം ഇപ്പോൾ വിസ്‌മരിക്കുകയാണ്‌. മനോരമയുടെ ഇരട്ടത്താപ്പും അസത്യപ്രചാരണവും സാക്ഷ്യപ്പെടുത്തുന്നതാണ്‌ സോളാർ സമരകാലത്തെ അവരുടെ എഡിറ്റോറിയലുകളും വാർത്താ തലക്കെട്ടുകളും. ‘നേതാക്കളുടെ കുടുംബത്തിന്മേൽ പോലും ചെളിവാരി എറിയാൻ മടിയില്ലാത്ത ഒരു മലീമസ സംസ്‌കാരത്തിന്റെ വരവാണ്‌ സമരത്തിന്റെ ശേഷിപ്പ്‌’ 2013 ആഗസ്‌ത്‌ 14ന്‌ സോളാർ സമരത്തെ വിമർശിച്ച്‌ മനോരമ നൽകിയ വാർത്തയാണിത്‌. ‘അസത്യപ്രചാരണത്തിന്റെ പേരിൽ രാജിവച്ചാൽ സത്യത്തോടുള്ള അനീതിയാകും’ 2013 ജൂലൈ 11ന്‌ മനോരമ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച ഉമ്മൻചാണ്ടിയുടെ പ്രസംഗത്തിന്റെ തലക്കെട്ടാണിത്‌. ഇതേ മനോരമയാണ്‌ ഇപ്പോൾ സ്വർണക്കടത്ത്‌ കേസ്‌ പ്രതിയുടെ വ്യാജപ്രചാരണം സർക്കാരിനെതിരെ ദുർവ്യാഖ്യാനം ചെയ്യുന്നത്‌. Read on deshabhimani.com

Related News